അഹമ്മദാബാദ്: 'ഗാന്ധിജി ആത്മഹത്യ ചെയ്തതെങ്ങനെ?' - ഗുജറാത്തിലെ സ്‌കൂൾ പരീക്ഷയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ചോദ്യം വൻ വിവാദമായി. ചരിത്രവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ ചോദ്യം കണ്ട് ഗുജറാത്ത് വിദ്യാഭ്യാസ അധികൃതർ ഞെട്ടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അവർ അറിയിച്ചു.
ഒമ്പതാം ക്ലാസിലെ ചോദ്യപേപ്പറിലാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. 'സുഫലാം ശാലാ വികാസ് സങ്കുൽ' എന്ന സംഘടനയുടെ കീഴിലുള്ള സ്‌കൂളുകളിൽ നടത്തിയ പരീക്ഷയിലാണിത്. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവ.
പന്ത്രണ്ടാം ക്ലാസിലെ ചോദ്യപ്പേപ്പറിലും വസ്തുതാവിരുദ്ധമായ ചോദ്യമുണ്ട്. 'നിങ്ങളുടെ പ്രദേശത്ത് വർദ്ധിച്ചുവരുന്ന മദ്യക്കച്ചവടത്തെക്കുറിച്ചും വ്യാജമദ്യം ഉണ്ടാക്കുന്നവർ മൂലമുള്ള ശല്യങ്ങളെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതുക' എന്നതായിരുന്നു ചോദ്യം. ഗുജറാത്തിൽ മദ്യ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
ചോദ്യങ്ങൾ ഉണ്ടാക്കിയത് വിദ്യാലയ അധികൃതരാണെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതിൽ പങ്കില്ലെന്നും ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
'അധിക്ഷേപകരമായ ചോദ്യങ്ങളാണിവ ഉള്ളത്. അന്വേഷണം ആരംഭിച്ചതായും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |