
ടെഹ്റാൻ: ഇറാനുമായുള്ള സംഘർഷത്തിനിടെ അമേരിക്കൻ നാവികസംഘം മിഡിൽ ഈസ്‌റ്റ് മേഖലയിലെത്തി. യുഎസ് നാവികസേനയുടെ വിമാനവാഹിനി കപ്പൽ സംഘമായ എബ്രഹാം ലിങ്കൺ കരിയർ സ്ട്രൈക്ക് ഗ്രൂപ്പാണ് മിഡിൽ ഈസ്‌റ്റിലെത്തിയത്. ഇൻഡോ- പസഫിക് മേഖലയിൽ നിന്ന് കപ്പൽ സംഘത്തെ അടിയന്തരമായി വഴിതിരിച്ചുവിടുകയായിരുന്നു. ഇതോടെ ഇറാനെതിരെ യുഎസ് വ്യോമാക്രമണങ്ങൾ നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.
നിമിറ്റ്‌സ് ക്ലാസ് ആണവശക്തിയുള്ള വിമാനവാഹിനികപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ജനുവരി 19ന് മലാക്ക കടലിടുക്ക് കടന്നു. യാത്രയ്‌ക്കിടെ മൂന്ന് ആർലീ ബർക്ക് ക്ലാസ് ഗൈഡഡ് മിസൈൽ വഹിച്ച യുദ്ധക്കപ്പലുകൾ സുരക്ഷ നൽകി. യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്‌സൺ ജൂനിയർ, യുഎസ്എസ് സ്‌പ്രുവാൻസ്, യുഎസ്എസ് മൈക്കൽ മർഫി എന്നിവയാണ് എസ്‌കോർട്ട് കപ്പലുകൾ.
പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായാണ് കരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിനെ മിഡിൽ ഈസ്‌റ്റിലേക്ക് വിന്യസിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ നീക്കത്തിലൂടെ ആയിരക്കണക്കിന് അമേരിക്കൻ സൈനികരാണ് മേഖലയിൽ അധികമായി എത്തുന്നത്. ഒക്‌ടോബറിന് ശേഷം ആദ്യമായാണ് ഒരു യുഎസ് വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്‌റ്റ് കടലുകളിൽ വിന്യസിക്കപ്പെടുന്നത്. ഇറാനിൽ നടന്നുവരുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളോടുള്ള സർക്കാർ നടപടിക്കെതിരായ സമ്മർദത്തിന്റെ ഭാഗമാണ് ഈ സൈനിക നീക്കമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
'വലിയൊരു നാവികസേന ആ ദിശയിലേക്കുള്ള യാത്രയിലാണ്. പക്ഷേ അവരെ ഉപയോഗിക്കേണ്ടി വരുമോയെന്നുള്ള കാര്യത്തിൽ ഉറപ്പില്ല' ട്രംപ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കൂട്ടത്തോടെ വധശിക്ഷയ്‌ക്ക് വിധിച്ചാൽ സൈനിക നടപടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നാവികസേന കപ്പലിനു പുറമെ നിരവധി യുദ്ധവിമാനങ്ങളും ചരക്കുവിമാനങ്ങളും അമേരിക്ക പെന്റഗൺ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാനോട് ചേർന്നുള്ള പ്രദേശങ്ങളിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയാണ് അമേരിക്ക. ഇതോടെ മിഡിൽ ഈസ്‌റ്റിൽ സംഘർഷ സാദ്ധ്യത രൂക്ഷമായി. അതേസമയം, ഇറാൻ ചർച്ചയ്‌ക്ക് തയ്യാറാണെങ്കിൽ അമേരിക്ക ഇപ്പോഴും അതിന് തയ്യാറാണെന്നും യുഎസ് വൃത്തങ്ങൾ പറയുന്നു.
ഡിസംബർ അവസാനം തുടങ്ങിയ പ്രതിഷേധങ്ങളിൽ ഏകദേശം ആറായിരത്തോളം പേർ കൊല്ലപ്പെട്ടതായും നാൽപ്പതിനായിരത്തിലധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടതായുമാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ, ഇറാൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ ഇതിലും കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |