
കൊല്ലം: എം.സി റോഡിൽ വാളകം വയയ്ക്കലിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ കുട്ടിച്ചിറ സ്വദേശി ഡോൺ ബോസ്കോയാണ് മരിച്ചത്. അപകടത്തിൽ ബസ് ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. വയയ്ക്കൽ ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 2.50നായിരുന്നു സംഭവം.
തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ നിറുത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ മറികടക്കവേ എതിർദിശയിൽ നിന്നു വന്ന ടാങ്കർ ലോറിയിലേക്കും ഓർഡിനറിയിലേക്കും ഇടിച്ചുകയറുകയായിരുന്നു. മൂന്ന് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ടാങ്കർ ഡ്രൈവർ ഡോൺ ബോസ്കോ കാബിനുള്ളിൽ കുടുങ്ങി. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാരമായി പരിക്കേറ്റ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവർ അജിയെ (46) പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്രി. കണ്ടക്ടർ ശിവകുമാർ (54), ഓർഡിനറി ബസിന്റെ കണ്ടക്ടർ ഉഷാ മോഹൻ എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഡ്രൈവർ സുരേഷിനെ വാളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കൊട്ടാരക്കര,വാളകം, അഞ്ചൽ തുടങ്ങി വിവിധ ഇടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറാണ് അമിത വേഗത്തിലെത്തി അപകടമുണ്ടാക്കിയത്. ഡീസൽ നിറച്ച ടാങ്കർ ലോറിയായിരുന്നെങ്കിലും വലിയ ദുരന്തത്തിൽ കലാശിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |