
പാലോട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രസവ ചികിത്സാപ്പിഴവ് ആരോപണത്തിൽ വിതുര സ്വദേശിനി ഹസ്‌ന ഫാത്തിമയുടെ മൊഴി ആരോഗ്യ വിഭാഗം വിജിലൻസ് രേഖപ്പെടുത്തി. പിഴവ് സംഭവിച്ച ഉടൻ എസ്.എ.ടി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ഇത്രയും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും പിഴവിന് കാരണം ഡോ.ബിന്ദു സുന്ദർ ആണെന്നും ഹസ്‌ന മൊഴി നൽകി.
പ്രസവത്തിനിടെ തുന്നൽ ഇടുന്ന സമയത്താണ് ഡോക്ടറുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതെന്നും ഇത് മറയ്‌ക്കാൻ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിടുകയായിരുന്നെന്നുമാണ് ആരോപണം. പ്രസവം കഴിഞ്ഞ് ഏഴുമാസമായെങ്കിലും ഇതുവരെ കുഞ്ഞിന് മുലപ്പാൽ നൽകാൻ കഴിഞ്ഞില്ലെന്നും ആരോഗ്യ പ്രശ്‌നം ഗുരുതരമായപ്പോൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തതും ആംബുലൻസിന് വാടക നൽകിയതും ഡോ.ബിന്ദു സുന്ദർ ആണെന്നും യുവതിയുടെ മൊഴിയിലുണ്ട്.
മനപ്പൂർവം ഇത്രയും ബുദ്ധിമുട്ടുകൾ ഡോക്ടർ അറിഞ്ഞുവച്ചുതന്നെ വരുത്തിയതാണെന്നും ഇനി തന്റെ വയറ്റിൽ ഓപ്പറേഷൻ ചെയ്യാനുള്ള സ്ഥലം ബാക്കിയില്ലെന്നും ഹസ്‌ന പറയുന്നു. രണ്ട് ഓപ്പറേഷൻ കൂടി അടിയന്തരമായി ചെയ്യണമെന്ന് നിലവിൽ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചത്. കിടപ്പാടം പണയപ്പെടുത്തി ലഭിച്ച തുകയും ജീവിതമാർഗമായ ഓട്ടോയും വിറ്റാണ് നിലവിൽ ചികിത്സിക്കുന്നതെന്നുമാണ് അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിൽകുമാറിന് ഹസ്‌ന നൽകിയ മൊഴി. ഡോ.ബിന്ദു സുന്ദറിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |