
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി നിർമ്മല സീതാരാമനാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക വളർച്ച നേടിയെന്നും സ്ഥിരത കെെവരിച്ചെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്ത് ദാരിദ്ര നിർമ്മാർജ്ജനം നടത്തിയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബഡ്ജറ്റിൽ എയിംസ് അടക്കം പ്രതീക്ഷിച്ച കേരളത്തിന് ഒന്നും ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിലെ നഗരങ്ങളെ ഒഴിവാക്കി.
തുടർച്ചയായി 9-ാം തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് നിർമ്മല സീതാരാമൻ. 1999നുശേഷം ബഡ്‌ജറ്റ് അവതരണം ഞായറാഴ്ചയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രാവിലെ ധനകാര്യ മന്ത്രാലയത്തിലെത്തിയ ശേഷം നിർമ്മല രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. രാഷ്ട്രപതിയെ ബഡ്ജറ്റ് കാണിച്ചശേഷമാണ് പാർലമെന്റിൽ എത്തിയത്.
മൂന്നാം മോദി സർക്കാരിന്റെ ബഡ്ജറ്റ് അവതരണം പൂർത്തിയായി. ഒരു മണിക്കൂർ 26 മിനിട്ട് എടുത്താണ് ബഡ്ജറ്റ് പൂർത്തിയാക്കിയത്.
വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കെെമാറ്റത്തിന് നികുതി ചുമത്തും.

വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ.
2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കുമെന്ന് ധനമന്ത്രി. നികുതി നയങ്ങൾ ലഘൂകരിക്കും. ജൂലായ് 31വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കാം. പരിശോധനയ്ക്ക് ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല. ഈ വർഷം ധനക്കമ്മി കുറയ്ക്കും. ജിഡിപിയുടെ 4.5 ശതമാനം ആയി കുറയ്ക്കും. വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽ നിന്ന് രണ്ട് ശതമാനമായി. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് അഞ്ചിൽ നിന്ന് രണ്ട് ശതമാനമായി കുറയ്ക്കും.
ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാർട്ടുകൾ (സെൽഫ് ഹെൽപ് എന്‍റർപ്രണര്‍-SHE). ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കും.

കടലാമ പരിചരണത്തിന് കേരളത്തിലും കർണാടകത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും. നാളികേര ഉത്പാദന വർദ്ധനവിന് പദ്ധതി. 2030ഓടെ കശുഅണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ കൊണ്ടുവരും.
യോഗ, വെൽനെസ് സ്‌കീമുകൾക്കായി ഒന്നരലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കും. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പദ്ധതി. അഞ്ച് മെഡിക്കൽ ഹബ്ബുകൾ, ഹബ്ബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും.

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ഔഷധ ചെടികൾ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും സഹായം. മൂന്ന് പുതിയ അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം പ്രഖ്യാപിച്ചു.
ഏഴ് അതിവേഗ റെയിൽ ഇടനാഴിയിൽ കേരളത്തിന്റെ പേര് പറയാത്തതിന് പിന്നാലെ സഭയിൽ 'കേരളം, കേരളം ' എന്ന് വിളിച്ചുപറഞ്ഞ് എംപിമാർ.
വാരാണസിയെയും പാട്നയെയും ബന്ധിപ്പിച്ച് ഉൾനാടൻ ജലപാത കൊണ്ടുവരും. അഞ്ചുവർഷത്തിനകം 20 പുതിയ ജലപാതകൾ പ്രഖ്യാപിച്ചു.

ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി.
പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും.
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി ബഡ്ജറ്റിൽ വകയിരുത്തി. കണ്ടെയ്‌നർ നിർമ്മാണത്തിന് അഞ്ച് വർഷത്തേക്ക് 10000 കോടി രൂപ.
'സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചു. ഏഴു ശതമാനം വളർച്ച. ദാരിദ്യ്ര നിർമാർജ്ജനത്തിലടക്കം വലിയ പങ്കുവഹിച്ചു. രാജ്യത്തിന്റേത് സ്ഥിരതയുള്ള വളർച്ചയാണ്. ഉത്പാദനം വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബഡ്ജറ്റിന്റെ ആദ്യ കർത്തവ്യം. ഇത് യുവശക്തി ബഡ്ജറ്റാണ്'- ധനമന്ത്രി വ്യക്തമാക്കി.
ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയൽ എർത്ത് മെെനിംഗിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചു. ഖനനം, സംസ്കരണം എന്നിവയടക്കം വർദ്ധിപ്പിക്കാനാണ് പദ്ധതി.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെയെ കണ്ടശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ പാലമെന്റിൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |