
തൃശൂർ: ആറ്റൂരിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച മൂന്ന് വയോധിക സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിനുകീഴടങ്ങി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ഡലംകുന്ന് സ്വദേശി ജാനകി (80) ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു.വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്നുതന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകിയും (83) മരിച്ചു.
വാർദ്ധക്യസഹജമായ അവശതകളും ഒറ്റപ്പെടലും കാരണമാണ് മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ചെറുതുരുത്തി പൊലീസ് മൂന്നുപേരെയും ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തങ്ങളുടെ സ്വത്തുക്കൾ ഒരു ദേവസ്വത്തിന് എഴുതിവച്ചതായും പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
ഇവർ മൂവരും വിവാഹിതരല്ല. പിതാവിന്റെ മരണശേഷം അടുത്ത ബന്ധുക്കളുമായോ സമൂഹവുമായോ വലിയ സമ്പർക്കമില്ലാതെ, തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവരുടെ ജീവിതമെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരെ പരിചരിക്കാൻ ആരും ഉണ്ടായിരുന്നില്ല. പെൻഷനും മറ്റും വഴിയാണ് ഇവർ ഉപജീവനത്തിന് മാർഗം കണ്ടെത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |