
ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് വലിയ അവഗണന കാണിച്ചെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർദ്ധനവാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. യു പി എ സർക്കാരിന്റെ കാലത്തേക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ശ്രീധരൻ മുന്നോട്ടുപോകുന്നതിലും മന്ത്രി പ്രതികരിച്ചു. 'ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകും. കേരളത്തിന്റെ റെയിൽവേ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരും. റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ കേരള സർക്കാരിന്റെ സജീവ സഹകരണം ആവശ്യമാണ്.
റെയിൽ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകും. സംസ്ഥാനത്ത് പണിയാനുദ്ദേശിക്കുന്ന 105 മേൽപ്പാലങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്. മംഗലാപുരം-ഷൊർണൂർ നാലാംപാതയുടെ ഡിപിആർ ഉടൻ പൂർത്തിയാകും. 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-എറണാകുളം മൂന്നാംപാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാതയ്ക്കായുള്ള സർവേ പുരോഗമിക്കുകയാണ്'- മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |