
കൊച്ചി: ജീവനൊടുക്കുന്നതിൽ കുടുംബത്തോട് മാപ്പപേക്ഷ, സാമ്പത്തിക വിവരങ്ങൾ, ബിസിനസ് പിന്തുടർച്ച സംബന്ധിച്ച കാര്യങ്ങൾ... കോൺഫിഡന്റ് ഗ്രൂപ്പ്ചെയർമാൻ സി.ജെ. റോയിയുടെ ഒമ്പത് പേജ് ആത്മഹത്യാ കുറിപ്പിൽ അന്വേഷണത്തിന് സഹായകമായ ഒട്ടേറെ വിശദാംശങ്ങൾ. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്.ഐ.ടി) ഇത് സൂക്ഷ്മമായി വിലയിരുത്തുകയാണ്. ഭാര്യയുടെയും മക്കളുടെയും മൊഴികളും ശേഖരിക്കുന്നുണ്ട്.
വ്യക്തിപരമായ കാര്യങ്ങളും തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ പിൻഗാമി ആരെന്നതും സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിൽ പരാമർശിക്കുന്നു. ആത്മഹത്യയിലേക്ക് നയിച്ച ദുരൂഹ സാഹചര്യങ്ങളെക്കുറിച്ച് വൈകാരിക തകർച്ചയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്ന രീതിയിലുള്ള വിവരങ്ങളുമുണ്ട്. മരണത്തിന് മുമ്പേ തന്നെ സാമ്പത്തിക ഇടപാടുകളുടെ
വിശദാംശങ്ങൾ റോയി ഭാര്യ ആനിയോട് വെളിപ്പെടുത്തിയിരുന്നതായി വിവരമുണ്ട്. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം ഇക്കാര്യങ്ങളിൽ ആനിയുടെ വിശദമായ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. റോയി കൃത്യമായ കണക്കുകൂട്ടലുകളോടെ സ്വന്തം മരണം തീരുമാനിച്ചിരുന്നതായി കുറിപ്പിൽ നിന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്തു വിട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു ആനേപായ്ക്കടുത്ത് ഹാെസൂർ റോഡിൽ റിച്ച്മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്.
ക്ഷമാപണം, പണം
തരാനുള്ളവരുടെ വിവരം
• കടുത്ത തീരുമാനമെടുത്തതിൽ ക്ഷമാപണം
• വ്യക്തിപരവും ബിസിനസ് സംബന്ധവുമായ കാര്യങ്ങളിൽ വിശദമായ നിർദ്ദേശങ്ങൾ
• പണം തരാനുള്ളവരുടെ വിശദാംശങ്ങൾ
• ഭാവി പ്രവർത്തനങ്ങളിൽ മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങൾ
• കോൺഫിഡന്റ് ഗ്രൂപ്പുമായി ചേർന്ന് ദീർഘകാലം പ്രവർത്തിച്ചവരെ കൈവിടരുത്.
അവർ സ്ഥാപനത്തിൽ തുടരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |