
പന്തളം: പന്തളത്ത് ഫയർസ്റ്റേഷൻ അനുവദിച്ചിട്ട് രണ്ടര പതിറ്റാണ്ടായി. അനുവദിച്ചതല്ലാതെ തുടർ നടപടി ഉണ്ടായില്ല. ഇതോടൊപ്പം മറ്റ് സ്ഥലങ്ങളിൽ അനുവദിച്ച ഫയർ സ്റ്റേഷനുകൾ ആരംഭിക്കുകയും ചെയ്തു. പന്തളത്ത് കെട്ടിടം സ്ഥാപിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പി.കെ. കുമാരൻ എംഎൽഎ ആയിരുന്ന കാലത്താണ് സ്റ്റേഷന് അനുമതി ലഭിച്ചത്. ഇതിനുശേഷം നടപടിയുണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാമെന്ന് പിന്നീട് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞെങ്കിലും നടപ്പായില്ല. 2006- 2007 പദ്ധതിയിലുൾപ്പെടുത്തി പൂഴിക്കാട് ചിറമുടിയിലുള്ള പഞ്ചായത്തു വക സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് അന്നത്തെ പന്തളം പഞ്ചായത്ത് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഓഫീസ് റൂമും വാട്ടർ ടാങ്കും വാഹനമിടുന്നതിന് ഷെഡും നിർമ്മിക്കാനായിരുന്നു തുക. പക്ഷേ പണി പകുതിയാക്കി കരാറുകാരൻ ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടം കാടുമൂടിക്കിടക്കുകയാണ്.
അത്യാഹിതങ്ങൾ ഏറെ നടക്കുന്ന പ്രദേശങ്ങളാണ് പന്തളം നഗരസഭയും തുമ്പമൺ, കുളനട, മെഴുവേലി പഞ്ചായത്തുകളും . അച്ചൻകോവിലാറ്റിൽ ആളുകൾ ഒഴുക്കിൽപ്പെടുന്നതും തീ പിടിച്ച് അത്യാഹിതങ്ങൾ സംഭവിക്കുന്നതും ഉൾപ്പെടെ ഉണ്ടായാൽ അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ,മാവേലിക്കര എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്സ് എത്തുന്നത്. കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. വൈകിയെത്തുന്നതുമൂലം പലപ്പോഴും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാകും. കഴിഞ്ഞ കുറെ കാലങ്ങളായി എല്ലാ വർഷവും ശബരിമല സീസണിൽ മാത്രം പന്തളത്ത് താത്കാലിക ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
ശ്രമങ്ങൾ പേരിനുമാത്രം
1 കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഫയർസ്റ്റേഷൻ കുളനടയിൽ തുടങ്ങാൻ ആറൻമുള എം.എൽ.എ അഡ്വ.കെ. ശിവദാസൻ നായർ ശ്രമിച്ചിരുന്നു. പന്തളത്തു തന്നെ തുടങ്ങുമെന്നും സ്ഥലംകണ്ടെത്തിയിട്ടുണ്ടെന്നും അന്ന് അടൂർ എം.എൽ.എയായ ചിറ്റയം ഗോപകുമാർ അറിയിച്ചു. എം സി. റോഡിൽ പന്തളം വലിയ പാലത്തിന് സമീപമുള്ള പിഡബ്ല്യുഡി പുറമ്പോക്കാണ് എംഎൽഎ കണ്ടെത്തിയത്. പക്ഷേ ആ സ്ഥലം വിട്ടുനൽകാൻ പിഡബ്ല്യുഡി തയ്യാറല്ല.വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പിഡബ്ല്യുഡി ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ ഇൗ സ്ഥലം വേണമെന്ന് അവർ പറഞ്ഞു.
2 പന്തളം നഗരസഭയായപ്പോൾ 2019ൽ ആദ്യ ഭരണ സമിതിയും ഫയർ സ്റ്റേഷന് വേണ്ടി ശ്രമം നടത്തി. പുതിയ കെട്ടിടം പണിയുന്നതുവരെ വാടകക്കെട്ടിടത്തിൽ സ്റ്റേഷൻ തുടങ്ങാനായിരുന്നു നീക്കം. പൂഴിക്കാട് തോണ്ടുകണ്ടത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലവും കെട്ടിടവും ഇതിനായി കണ്ടെത്തിയെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. ഉടമ പിന്നീട് ഇൗ കെട്ടിടം വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകി.
3 കഴിഞ്ഞ നഗരസഭാ ഭരണ സമിതി ചിറമുടിയിലുള്ള 46 സെന്റ് സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞെങ്കിലും തുടർ നടപടി ഫയലിൽ ഒതുങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |