
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് പുറത്തുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി.പ്രതിമയുടെ കാൽഭാഗം മുറിച്ചാണ് മോഷണം.സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി.ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) സമ്മാനമായിരുന്നു ഈ പ്രതിമ.തിങ്കളാഴ്ച പുലർച്ചെ ഏകദേശം 12.50 ഓടെയാണ് മോഷണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോവില്ലിലെ കിങ്സ്ലി ക്ലോസിലെ ചാരിറ്റി പരിസരത്ത് നിന്ന് മൂന്ന് അജ്ഞാതരാണ് പ്രതിമ മോഷ്ടിച്ചതെന്ന് കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പരിശോധിച്ച് പോലീസ് വ്യക്തമാക്കി.
ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ മോഷ്ടാക്കൾ മുറിച്ചെടുത്തത്.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ പ്രതിമയുടെ കണങ്കാലിൽ മുറിഞ്ഞ നിലയിലും കാലുകൾ മാത്രം പിന്നിലായ നിലയിലും ഉള്ളതായി കാണാം.വെങ്കല പ്രതിമ വിൽക്കാൻ ശ്രമിക്കുന്നവരെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയതായും പൊലീസ് പറഞ്ഞു.
ഇന്ത്യൻ അധികൃതർ ഓസ്ട്രേലിയൻ അധികാരികളുമായി ഔദ്യോഗികമായി ബന്ധപ്പെടുകയും പ്രതിമ വീണ്ടെടുക്കാനും ഉത്തരവാദിത്തപ്പെട്ടവരെ തിരിച്ചറിയാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രതിമ നശിപ്പിച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
2021 നവംബർ 12 ന് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. അന്ന്തന്നെ 24 മണിക്കൂറിനുള്ളിൽ അജ്ഞാതർ ഇത് നശിപ്പിച്ചു. ഓസ്‌ട്രേലിയയിൽ ഇന്ത്യാ വിരുദ്ധ വികാരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിമ മോഷണം പോയത്. 2025 ജൂലായിൽ മെൽബണിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബൊറോണിയയിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം വംശീയ ചുവരെഴുത്തുകളാൽ വികലമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |