
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അക്കാഡമിക നിലവാരം ഉറപ്പാക്കാൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്കില്ലാത്ത വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഉപരിപഠനത്തിന് അർഹതയില്ല. പുതിയ പരിഷ്കാര പ്രകാരമാണിത്. പരീക്ഷകളിൽ ഓരോ വിഷയത്തിനും നിശ്ചിത മാർക്ക് ലഭിച്ചാലേ ഉപരിപഠനം അനുവദിക്കുന്ന 'മിനിമം സബ്ജക്ട് മാർക്ക്' രീതിയാണ് ഇതോടെ ഹൈസ്കൂളിലേക്കും വ്യാപിപ്പിക്കുന്നത്.
നിലവിൽ ഗ്രേഡിംഗ് രീതിയാണെങ്കിലും ഓരോ വിഷയത്തിന്റെയും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30% മാർക്ക് നിർബന്ധമായും വാങ്ങണം. എട്ടാം ക്ലാസിൽ നടപ്പിലാക്കിയ രീതി വരും വർഷങ്ങളിൽ 9,10 ക്ലാസുകളിലും പ്രാബല്യത്തിൽ വരും. ഇതോടെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കും മിനിമം മാർക്ക് നിബന്ധന വന്നേക്കും. മിനിമം മാർക്കില്ല വിദ്യാർത്ഥികളെ അടുത്ത ക്ലാസിലേക്ക് പ്രൊമോട്ട് ചെയ്യില്ല. ഇവർക്കായി പ്രത്യേക പുനഃപരീക്ഷ (റീ-ടെസ്റ്റ്) നടത്തും.
പഠന നിലവാരം മെച്ചപ്പെടും
ഇന്റേണൽ അസസ്‌മെന്റ് (സി.ഇ) മാർക്കിന്റെ സഹായത്തോടെയാണ് മിക്ക കുട്ടികളും ജയിക്കുന്നത്. ഇത് കുട്ടികളുടെ അടിസ്ഥാന പാഠ്യനിലവാരത്തെ ബാധിക്കുന്നുവെന്ന കണ്ടെത്തലാണ് എഴുത്തുപരീക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന തീരുമാനത്തിൽ എത്തിയത്. പരീക്ഷയിൽ പിന്നോക്കം പോകുന്ന കുട്ടികൾക്ക് അവധിക്കാലത്ത് പ്രത്യേക പരിശീലന ക്ലാസ് നൽകാനും വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നുണ്ട്. കുട്ടികളെ തോൽപ്പിക്കുക എന്നതല്ല,മറിച്ച് ഓരോ ക്ലാസിലും ലഭിക്കേണ്ട അടിസ്ഥാന അറിവ് ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നടപ്പിലാക്കുന്നത്
2025-26 വർഷം: 5, 6, 8, 9 ക്ലാസുകളിൽ
2026-27 വർഷം: 7,10 ക്ലാസുകളിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |