കൊച്ചി: സിറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആരോപിച്ചു. ക്രൈസ്‌തവരിൽ ഭീകരത വളർത്താൻ ഹിന്ദു തീവ്രവാദസംഘടനകളും ശ്രമിക്കുന്നതായി സഭാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സഭയിലെ നിസാര അഭിപ്രായവ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. സഭയിലെ ആരാധനാക്രമം സംബന്ധിച്ച വഴക്കിലുൾപ്പെടെ ചിലരുടെ കുത്സിത ഇടപെടലുണ്ട്. പോപ്പലുർ ഫ്രണ്ടിനെ റെയ്ഡ് ചെയ്‌ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച്, അവരുടെ പദ്ധതികളിൽ സിറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതും ഉൾപ്പെട്ടിരുന്നു. സംഘടിച്ചു നിൽക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്നാണ് അവർ കണക്കുകൂട്ടിയത്.
ക്രൈസ്‌തവരിൽ വർഗീയത വളർത്താൻ ഹിന്ദു തീവ്രവാദ സംഘടനകളുടെയും പിന്തുണയുണ്ട്. കേരളത്തിലും സംഘടിത തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ളാമി ഒരു ഭാഗത്തും ആർ.എസ്.എസ് വേറൊരു ഭാഗത്തുമുണ്ട്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. ഇവയെ നേരിടാനാണ് സാമുദായിക ശാക്തീകരണവർഷം ആചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |