
ന്യൂഡൽഹി: മുൻ കരസേനാ മേധാവിയുടെ ഓർമ്മക്കുറിപ്പ് സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷം ആയുധമാക്കിയപ്പോൾ ലോക്‌സഭയിൽ 2004 ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം പാസാക്കി.
2004ൽ കോൺഗ്രസ് സർക്കാരിലെ കളങ്കിതരായ മന്ത്രിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ലോക്‌സഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, ഇന്നലെ, പ്രതിപക്ഷം വാക്കൗട്ട് നടത്തിയ രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് ശേഷം പ്രമേയം പാസാക്കി.
മുൻ കരസേനാ മേധാവി ജനറൽ നരാവനെയുടെ പുസ്‌തകത്തിലെ പരാമർശങ്ങൾ സഭയിൽ വെളിപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിലുള്ള പ്രതിഷേധം ഇന്നലെയും ലോക്‌സഭയെ പ്രക്ഷുബ്ധമാക്കി. രണ്ടുതവണ നിർത്തിവച്ച ശേഷം രണ്ടുമണിക്ക് ചേർന്നപ്പോഴാണ് പ്രതിപക്ഷ ഭേദഗതികൾ തള്ളി നന്ദി പ്രമേയം ശബ്‌ദവോട്ടോടെ പാസാക്കിയത്.
വിവാദ പുസ്തകത്തെക്കുറിച്ചുള്ള ഒരു ലേഖനം പരാമർശിക്കാനുള്ള രാഹുലിന്റെ ശ്രമം തടഞ്ഞതും തുടർന്നുള്ള പ്രതിഷേധത്തിന്റെ പേരിൽ എട്ട് എം.പിമാരെ സസ്‌പെൻഡ് ചെയ്‌തതും സഭയെ പ്രക്ഷുബ്‌ധമാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗ ഒഴിവാക്കുകയായിരുന്നു. രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടയുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ചർച്ചയ്‌ക്ക് തുടക്കമിട്ട മന്ത്രി സർബാനന്ദ് സോൻവാൾ, ബി.ജെ.പി അംഗം തേജസ്വി സൂര്യ, ടി.ഡി.പി അംഗം ഹരീഷ് ബാലയോഗി എന്നിവർക്ക് മാത്രമേ പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവർക്കെതിരായ പുസ്തകങ്ങൾ പരാമർശിച്ച ബി.ജെ.പിയുടെ നിഷികാന്ത് ദുബെയ്‌ക്കും പ്രസംഗം ഇടയ്‌ക്കു വച്ച് നിർത്തേണ്ടി വന്നു.
രാജ്യസഭയിൽ സമാധാനപരമായി ചർച്ച പൂർത്തിയായെങ്കിലും പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിന് തൊട്ടുമുൻപ് പ്രതിപക്ഷം ബഹളം തുടങ്ങി. രാഹുലിന്റെ പ്രസംഗം തടഞ്ഞത് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധത്തിനിടയിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. അൽപനേരത്തിനുശേഷം പ്രതിപക്ഷം വാക്കൗട്ട് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |