
ചെന്നൈ: നഗരത്തിൽ കാക്കൾ കൂട്ടത്തോടെ ചത്തുവീഴുന്നു. ലബോറട്ടറി പരിശോധനയിൽ പക്ഷിപ്പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി.
ചത്തുവീണ പക്ഷികളെ ബയോസെക്യൂരിറ്റി പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അത്തരം പക്ഷികളെ സ്‌പർശിക്കുകയോ പരിപാലിക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശമുണ്ട്. പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക അധികാരികളെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പകർച്ചവ്യാധി തടയാൻ അടിയന്തരവും സമഗ്രവുമായ ഫീൽഡ് നിരീക്ഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
പ്രധാനമായും പക്ഷികളെ ബാധിക്കുന്ന ഇൻഫ്ലുവൻസ എ വൈറസാണ് എച്ച്5എൻ1. ഇത് സാധാരണയായി പക്ഷിപ്പനി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ വൈറസ് പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നതിന് കാരണമാകുന്നു. രോഗം ബാധിച്ച പക്ഷികളുമായി സമ്പർക്കമുണ്ടായാൽ അപൂർവമായി മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും വൈറസ് പകരാം. ഇതൊഴിവാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |