
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്ര'യ്ക്കിടെ സിപിഎമ്മിനെയും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം വർഗീയത പഠിപ്പിക്കാൻ വരേണ്ടെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനം നടത്തിയവർ ഇപ്പോൾ ഭൂരിപക്ഷ പ്രീണനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന് താൻ പഞ്ഞപ്പോൾ മുഖ്യമന്ത്രി 110 സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടതിനെ സതീശൻ പരിഹസിച്ചു. 'യു.ഡി.എഫ് 100 സീറ്റ് കിട്ടുമെന്ന് പറയുമ്പോൾ അത് അംഗീകരിക്കാൻ ഗോവിന്ദൻ മാഷിന് പ്രയാസമുണ്ടാകും. പിണറായി വിജയൻ അത് 110 ആക്കി. ഞാൻ ഒരു ട്രോളിൽ കണ്ടു, അത് 110 വേഗതയിൽ കണ്ടം വഴി ഓടാനുള്ള കണക്കാണെന്ന്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് മനസിലാകും'. അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വികസനത്തെക്കുറിച്ചും പുത്തൻ പദ്ധതികളെക്കുറിച്ചും മാത്രം ചർച്ച ചെയ്യുന്ന ഒരു യാത്രയാണിതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയുടെ 75ശതമാനവും വികസന ചർച്ചകൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഈ യാത്രയെ സിപിഎം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.
സമസ്തയുടെയോ എസ്എൻഡിപിയുടെയോ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താനില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 'എല്ലാ സംഘടനകൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവർക്ക് തമ്മിൽ പോരാടുകയോ യോജിക്കുകയോ ചെയ്യാം. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, എന്നാൽ അവരുടെ ആഭ്യന്തര തർക്കങ്ങളിൽ രാഷ്ട്രീയ നേതാക്കൾ അഭിപ്രായം പറയേണ്ടതില്ല. സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനില്ല'. അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |