SignIn
Kerala Kaumudi Online
Thursday, 19 February 2026 5.06 AM IST

സൂരജ് ലാമയുടെ മരണം; മിസിംഗ് കേസായി കാണരുത്, കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

Increase Font Size Decrease Font Size Print Page

suraj-lama

കൊച്ചി: സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച് കുടുംബം. ലാമയുടെ മരണം വെറുമൊരു മിസിംഗ് കേസായി കാണരുതെന്നും അദ്ദേഹത്തിന്റേത് കൊലപാതകമാണെന്നും ലാമയുടെ ഭാര്യ പറഞ്ഞു. മാദ്ധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തന്റെ ഭർത്താവിനെ വേണ്ട വിധത്തിൽ പരിചരിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

അതേസമയം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സൂരജ് ലാമയുടെ മൃതദേഹം കളമശേരി ശ്‌മശാനത്തിൽ സംസ്‌കരിച്ചു. കുടുംബത്തിന്റെ വിശ്വാസപ്രകാരമുള്ള ചടങ്ങുകളനുസരിച്ചായിരുന്നു സംസ്‌കാരം. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഒക്‌ടോബർ അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സൂരജ് ലാമയ്‌ക്കായി മകൻ സാൻടൻ ലാമ തിരച്ചിൽ ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. പൊലീസ് ലാമയെ കണ്ടെത്തി കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഓർമശക്തി നഷ്‌ടപ്പെട്ട ലാമ അവിടെ നിന്നും പോയിരുന്നു. കുവൈറ്റ് മദ്യ ദുരന്തത്തിലാണ് അദ്ദേഹത്തിന് ഓർമ്മശക്തി നഷ്‌ടമായത്.

മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. കോടതിയുടെ ശക്തമായ നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. രണ്ടുമാസം മുൻപാണ് എച്ച്എംടി പരിസരത്തുനിന്നും ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ലാമയെ കണ്ടെത്തുന്നതിലും സംരക്ഷിക്കുന്നതിലും പൊലീസിന്റെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയ്‌ക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്.

TAGS: SURAJ LAMA, MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY