SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

ഉദുമ കബഡി കളിച്ചുവളരും സ്വന്തം അക്കാഡമിയിൽ

Increase Font Size Decrease Font Size Print Page
kabadi

ഉദുമ ഗ്രാമപഞ്ചായത്ത് ഒരുക്കിയ കബഡി അക്കാഡമിയിൽ പരിശീലനം നേടുന്നത് നൂറിലധികം കുട്ടിത്താരങ്ങൾ

പാലക്കുന്ന്: ദേശീയതലത്തിൽ വൻസ്വീകാര്യത ലഭിച്ച പ്രോ കബഡി ലീഗിലും കബഡിയിലെ ലോകകരുത്തായ ഇന്ത്യൻ ടീമിലും പ്രാതിനിധ്യം ലഭിച്ച ഉദുമ ഗ്രാമം രാജ്യത്തിന്റെ ഈ തനത് കായിക ഇനത്തിലേക്ക് കൂടുതൽ താരങ്ങളെ വാർത്തെടുക്കാനുള്ള കഠിനപ്രയത്നത്തിലാണ്. രാജ്യത്ത് തന്നെ കബഡി പരിശീലിപ്പിക്കാൻ ഒരു പഞ്ചായത്ത് സ്വന്തം നിലയിൽ സ്ഥാപിച്ച അക്കാഡമിയെന്ന ഖ്യാതിയും ഉദുമയ്ക്കുണ്ട്. ആൺ ,പെൺ വിഭാഗങ്ങളിലായി നൂറിലധികം താരങ്ങളാണ് ഉദുമയിൽ ശാസ്ത്രീയമായ കബഡി അഭ്യസിക്കുന്നത്.
കഴിഞ്ഞ ഉദുമ പഞ്ചായത്ത് ഭരണസമിതിയാണ് അക്കാഡ‌മിക്ക് തുടക്കമിട്ടത്. പി.ലക്ഷ്മി ചെയർമാനായും ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പള്ളം നാരായണൻ കൺവീനറുമായി ഒമ്പത് അംഗ കമ്മിറ്റിയായിരുന്നു ഇതിനെ നിയന്ത്രിച്ചത്. പിന്നീട് നിലവിൽ വന്ന ഭരണസമിതിയും ഇതെ പിന്തുണ തുടരുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രനും വൈസ് പ്രസിഡന്റ് ഫൗസിയ അബൂബക്കറും വാർഡ് അംഗം കരീം നാലാംവാതുക്കലും അക്കാഡമിയിലെത്തി കുട്ടികളെയും പരിശീലകരെയും പരിചയപ്പെടുകയും സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തുകയും ചെയ്തിരുന്നു.

ക്യാച്ച് ദ യംഗ്സ്

സി എച്ച്.കുഞ്ഞമ്പു എം.എൽ.എയാണ് അക്കാ‌ഡമി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ പത്തിനും പതിനാറിനും ഇടയിലുള്ള താരങ്ങളെ കണ്ടെത്താൻ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു സെലക്ഷൻ ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 192 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. തുടക്കത്തിൽ 30 വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്നുവർഷം സൗജന്യ പരിശീലനം നൽകാനാണ് ലക്ഷ്യമിട്ടത്. തുടർന്ന് ഉദുമ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കായികക്ഷമതാ പരിശീലനം നടത്തി. പത്തു ദിവസം പിന്നിട്ടപ്പോൾ 118 പേരായി. കായികക്ഷമത, സ്കിൽ, അച്ചടക്കം, കളിയോടുള്ള താല്പര്യം, ഹാജർ നില എന്നിവയുടെ അടിസ്ഥാനത്തിൽ 18 പെൺകുട്ടികൾ അടക്കം 108 പേരാണ് നിലവിൽ അക്കാഡമിയിലുള്ളത്. രാവിലെ അഞ്ചര മുതൽ രണ്ട് മണിക്കൂറാണ് ചിട്ടയായ പരിശീലനം. മൂന്നു ദിവസം ഉദുമ സ്കൂൾ ഗ്രൗണ്ടിലും 3 ദിവസം എരോൽ പാലസ് ഇൻഡോർ ഗ്രൗണ്ടിലുമാണ് പരിശീലനം. മുൻ ആർമി താരമായ ഗിരീഷ് മുല്ലച്ചേരിയും ദേശീയ താരം ബാലകൃഷ്ണൻ കൊക്കാലുമാണ് പരിശീലകർ.

കേരളത്തിന്റെ കബഡി ഫാക്ടറി ഇന്ത്യൻ ആർമിയെ പ്രതിനിധികരിച്ച ഗിരീഷ് മുല്ലച്ചേരി, പ്രോ കബഡിയിൽ തെലുങ്ക് ടൈറ്റൻസ് അടക്കമുള്ള ടീമുകളുടെ ജഴ്സി അണിഞ്ഞ സാഗർ കൃഷ്ണ തുടങ്ങി നൂറിലധികം കരുത്തുറ്റ താരങ്ങൾ ഉദുമയിൽ നിന്ന് രാജ്യാന്തര കബഡിയിലെത്തിയിട്ടുണ്ട്.മുൻ നിര ഇൻവിറ്റേഷൻ ടൂർ

ണമെന്റുകളിൽ തിളങ്ങുന്ന നിരവധി താരങ്ങൾ നിലവിൽ ഉദുമയിലെ വിവിധ ടീമുകളിലായുണ്ട്.

മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കബഡി മാറ്റ് പഞ്ചായത്ത്‌ നൽകിയിട്ടുണ്ട്. ഒരെണ്ണം കൂടി വേണമെന്നും കബഡി അക്കാഡമിക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി നൽകണമെന്നും പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളം നാരായണൻ ( അക്കാഡമി കൺവീനർ)

TAGS: KABADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY