
കോട്ടയം : രാത്രിയിലും പുലര്‍ച്ചെയും തണുപ്പ്, പകല്‍ ചുട്ടുപൊള്ളുന്ന ചൂട്. കാലാവസ്ഥ മാറ്റത്തില്‍ ജില്ലയില്‍ പനിബാധിതരും ഏറുകയാണ്. ചെറുചൂടോടെയാണ് തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാന്‍ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുര്‍വേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂട്ടിയാല്‍ ഇനിയും ഉയരും. കുട്ടികളില്‍ 6 ദിവസം വരെ പനി നീണ്ടു നില്‍ക്കുന്നതായി ശിശുരോഗവിദഗ്ദ്ധര്‍ പറയുന്നു. കൊതുക് ശല്യം വര്‍ദ്ധിച്ചതോടെ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനില്‍ക്കുന്നു. ഇപ്പോള്‍ പകല്‍ താപനില 30 - 35 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘനേരം വെയിലേല്‍ക്കുന്നത് ഒഴിവാക്കണം.
പിടിമുറുക്കി ചിക്കന്‍പോക്സും
ചൂട് കൂടിയതോടെ ചിക്കന്‍ പോക്സും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കന്‍പോക്സ് പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ,ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തില്‍ വേദനയോടുകൂടിയ ചുവന്ന പാടുകളും ചൊറിച്ചിലോടുകൂടിയ തിണര്‍പ്പുകളുമായി മാറും. പനി ബാധിച്ചാല്‍ പൂര്‍ണ വിശ്രമമാണ് ആവശ്യം. ചൂടുവെള്ള ധാരാളം കുടിക്കണം. കഫക്കെട്ടില്‍ നിറവ്യത്യാസം വന്നാല്‍ ചികിത്സ തേടണം.
ശ്രദ്ധിക്കാന്‍
മാസ്‌ക് ധരിക്കുന്നത് പനിയെ പ്രതിരോധിക്കും.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്.
രോഗബാധയില്‍ വ്യക്തിശുചിത്വവും പ്രധാനം.
''ചൂടില്‍ നിന്നു ആശ്വാസം നേടാന്‍ രാത്രി തണുത്ത വെള്ളത്തില്‍ കുളിക്കരുത്. ചൂടുവെള്ളം ഉപയോഗിച്ചു മേല്‍കഴുകിയ ശേഷം തോര്‍ത്ത് ഉപയോഗിച്ച് തല തുടയ്ക്കുന്നതാണ് ഉത്തമം. -ഡോ.സുബ്രഹ്‌മണ്യം
''19 -ാം നൂറ്റാണ്ടിന്റെ അവസാനത്തെ അപേക്ഷിച്ച് ഭൂമിയുടെ ശരാശരി ആഗോള താപനില 12 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് നിലവിലെ സ്ഥിതി വിശേഷത്തിന് കാരണം. വരും മാസങ്ങളിലും അതി കഠിനമായ ചൂടായിരിക്കും അനുഭവപ്പെടുക.
ഗോപകുമാര്‍ ചോലയില്‍, കാലാവസ്ഥാ നിരീക്ഷകന്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |