
ട്വൻ്റി-20 ലോകകപ്പ് : ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്വെ
കൊളംബോ : ട്വന്റി- 20 ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഒടിച്ച് മടക്കി പോക്കറ്റിലാക്കി സിംബാബ്‌വെ.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം വേദിയായ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ അനായാസ ജയം തേടിയിറങ്ങിയ ഓസീസിനെ 23 റൺസിന് തീർത്താണ് സിംബാബ്‌വെ ട്വന്റി- 20 ലോകകപ്പിന്റെ പത്താം എഡിഷനിലെ ആദ്യ അട്ടിമറി കുറിച്ചത്.
ആദ്യം ബാറ്ര് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 169 റൺസ് നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 19.3 ഓവറിൽ 146 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു.
ബ്ലെസിംഗാണ് മുസർബാനി
4 ഓവറിൽ 17 റൺസ് മാത്രം നൽ കി 4 വിക്കറ്റ് വീഴ്‌ത്തിയ പേസർ ബ്ലെസിംഗ് മുസറബനിയാണ് കരുത്തുറ്റ ഓസീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് സിംബാബ്‌വെയ്‌ക്ക് ചരിത്ര ജയം സമ്മാനിച്ചത്. മുസറബനി തന്നെയാണ് കളിയിലെ താരം. 3 വിക്കറ്റ് വീഴ്‌ത്തിയ മറ്റൊരു പേസർ ബ്രാഡ് ഇവാൻസും സിംബാബ്‌വെയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
അർദ്ധ സെഞ്ച്വറി നേടിയ മാറ്റ് റെൻഷോയ്‌ക്കും (44 പന്തിൽ 65), ഗ്ലെൻ മാക്‌സ്‌വെല്ലിനും ( 31) മാത്രമാണ് ഓസീസ് ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ. ഇവരെക്കൂടാതെ ട്രാവിസ് ഹെഡിന് (17) മാത്രമാണ് ഓസീസ് നിരയിൽ രണ്ടക്കം കടക്കാനായത്. വമ്പനടിക്ക് പേരുകേട്ട കാമറൂൺ ഗ്രിനും ടിം ഡോവിഡും ലാസ്റ്റ് മാൻ മാത്യു കുൻഹെമാനും ഡക്കായി. ഓസീസ് ഇന്നിംഗ്‌സിന്റെ രണ്ടാ ം ഓവറിൽ ബാളെറിയാനെത്തിയ മുസറബനി ആദ്യ പന്തിൽ തന്നെ ഓപ്പണർ ജോഷ് ഇംഗ്ലിസിനെ (8) മുസെകിവയുടെ കൈയിൽ എത്തിച്ചാണ് മുസറബാനി ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. മാർകസ് സ്റ്റോയിനിസ് (6), ഡാർഷ്യുസ് (6) എന്നിവരും നനഞ്ഞ പടക്കങ്ങളായി.
ബ്രില്ല്യന്റ് ബ്രിയാൻ
അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ ബ്രിയാൻ ബെന്നെറ്രാണ് (64) സിംബാബ്‌വെയുടെ ടോപ് സ്കോറർ. മറുമനി (31 പന്തിൽ 35), റയാൻ (35),ക്യാപ്ടൻ സിക്കന്ദർ റാസ (പുറത്താകാതെ 13 പന്തിൽ 25) എന്നിങ്ങനെ ബാറ്റിംഗിനിറങ്ങിയവരെല്ലാം തിളങ്ങി.
2-ട്വന്റി-20 ലോകകപ്പിൽ സിംബാബ്‌വെ ഓസ്ട്രേലിയയെ കീഴടക്കുന്നത് രണ്ടാം തവണ (ആദ്യ ജയം 2007ൽ)
100-ബ്ലെസിംഗ് മുസറബനി അന്താരാഷ്ട്ര ട്വന്റി-20യിൽ 100 വിക്കറ്റ് തികച്ചു.
1- ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിലെ ആദ്യ അട്ടിമറി. നേരത്തേ അഫ്‌ഗാൻ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും നേപ്പാൾ ഇംഗ്ലണ്ടിനെതിരെയും അട്ടിമറിക്കടുത്തെത്തിയെങ്കിലും ഇടറി വീണു.
3-ഗ്രൂപ്പ് ബിയിൽ ഓസീസ് മൂന്നാം സ്ഥാനത്ത്. സിംബാബ്‌വെ രണ്ടാമതാണ്. ഒന്നാമത് ശ്രീലങ്ക.
കാനഡയെ വീഴ്ത്തി യു.എ.ഇ
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ അഞ്ച് വിക്കറ്റിന് കാനഡയെ കീഴടക്കി സൂപ്പർ എട്ട് സ്വപ്‌നം കണ്ട് യു.എ.ഇ. സ്കോർ: കാനഡ 150/7 (20ഓവർ), യു.എ.ഇ 151/5 (19.4ഓവർ). ഇന്ത്യൻ വംശജൻ അയാൻഷ് ശർമ്മ (പുറത്താകാതെ 53 പന്തിൽ 74),ഷൊയിബ് ഖാൻ (29 പന്തിൽ51) എന്നിവരാണ് ചേസിംഗിൽ യു.എ.ഇയുടെ മുന്നണിപ്പോരാളികളായത്.
ലോകകപ്പിൽ ഇന്ന്
അയർലൻഡ്- ഒമാൻ
(രാവിലെ 11 മുതൽ)
ഇംഗ്ലണ്ട് - സ്കോച്ച്‌ലാൻഡ്
(വൈകിട്ട് 3 മുതൽ)
ന്യൂസിലാൻഡ് - ദക്ഷിണാഫ്രിക്ക
(രാത്രി 7 മുതൽ)
ലൈവ്: സ്റ്റാർസ്പോർട്സ് ചാനലുകൾ , ജയി ഹോട്ട്‌സ്റ്റാർ.
യു.എസ്.എയ്‌ക്ക് ജയം
ചെന്നൈ: ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ യു.എസ്.എ 93 റൺസിന് നെതർലാൻഡ്‌സിനെ തോൽപ്പിച്ചു. സ്കോർ: യു.എസ്.എ 196/6 (20 ഓവർ), നെതർലാൻഡ്‌സ് 103/10 (15.5 ഓവർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |