
ചെന്നൈ: ട്വന്റി 20 ലോകകപ്പ് മത്സരങ്ങളില്‍ അമേരിക്കയ്ക്കും യുഎഇക്കും ജയം. നെതര്‍ലാന്‍ഡ്‌സിനെ 93 റണ്‍സിന് തോല്‍പ്പിച്ചാണ് അമേരിക്ക ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ ഓറഞ്ച് ടീമിന്റെ മറുപടി 15.5 ഓവറില്‍ 103 റണ്‍സില്‍ അവസാനിച്ചു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സായ്‌തേജ മുക്കമല്ല 79(51), ശുഭം രാഞ്ജനെ 48*(24) എന്നിവരുടെ പ്രകടനങ്ങളാണ് അമേരിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേല്‍ 36(22), ഷയാന്‍ ജഹാംഗിര്‍ 20(14) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഡച്ച് നിരയില്‍ ആരും തന്നെ മികച്ച പ്രകടനം പുറത്തെടുത്തില്ല. 17 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ ബാസ് ഡി ലീഡ് ആണ് ടോപ് സ്‌കോറര്‍. അമേരിക്കയ്ക്ക് വേണ്ടി ഹര്‍മീത് സിംഗ് നാല് വിക്കറ്റുകളും ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഹര്‍മീത് സിംഗ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ യുഎഇ കാനഡയെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ യുഎഇ വിജയലക്ഷ്യം മറികടന്നു. യുഎഇയുടെ ജുനൈദ് സിദ്ദിഖ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ലോകകപ്പില്‍ ശനിയാഴ്ചയും മൂന്ന് മത്സരങ്ങളാണുള്ളത്. അയര്‍ലാന്‍ഡ് ഒമാനെയും ഇംഗ്ലണ്ട് സ്‌കോട്‌ലാന്‍ഡിനേയും ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയേയും നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |