
കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഇന്ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ആരാധകരെ ആശങ്കയിലാഴ്ത്തി മഴ ഭീഷണി. ടൂർണമെന്റിലെ 27-ാം മത്സരത്തിനാണ് ഇന്ന് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. എന്നാൽ ഇന്ന് വൻ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.
പകൽ സമയത്ത് കൊളംബോയിൽ 94 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്. ആകാശം പൂർണമായും മേഘാവൃതമാണ്. 26ശതമാനം ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. പരമാവധി 31ഡിഗ്രിയാണ് താപനില. കുറഞ്ഞ താപനില 23ഡിഗ്രി. വൈകുന്നേരത്തോടെ മഴ സാധ്യത 13ശതമാനമായി കുറഞ്ഞാൽ മത്സരം നടക്കുമെന്ന കാര്യത്തിൽ നേരിയ പ്രതീക്ഷയുണ്ടാകാം.
മഴ മൂലം കളി തടസപ്പെട്ടാൽ ഇരു ടീമുകളും ഫലപ്രഖ്യാപനത്തിനായി കുറഞ്ഞത് അഞ്ച് ഓവർ വീതമെങ്കിലും ബാറ്റ് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം മത്സരം ഉപേക്ഷിക്കുകയോ ഇരു ടീമുകൾക്കുമായി ഓരോ പോയിന്റ് നൽകുകയും ചെയ്യും. മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തും പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും തുടരും. ഇരു ടീമുകളും ഇതോടെ ടൂർണമെന്റിന്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കുകയും ചെയ്യും.
നിലവിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയും പാകിസ്ഥാനുമാണ് ആധിപത്യം ഉറപ്പിച്ചിരിക്കുുന്നത്. യുഎസ്എ, നമീബിയ എന്നിവർക്കെതിരെ കളിച്ച രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ച് നാല് പോയിന്റും റൺറേറ്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. നെതർലൻഡ്സ്, യുഎസ്എ എന്നിവരെ പരാജയപ്പെടുത്തി നാല് പോയിന്റും മികച്ച റൺറേറ്റുമായി പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് എയിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നീ ടീമുകളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |