
വാഷിംഗ്‌ടൺ: ഇറാനെ ആക്രമിക്കാൻ യുഎസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇറാനിൽ ആഴ്ചകൾ നീളുന്ന സെെനികനടപടിക്ക് യുഎസ് സെെന്യം സജ്ജമാകുന്നെന്ന റിപ്പോർട്ടാണ് റോയിറ്റേഴ്സ് വാർത്താ ഏജൻസി പുറത്തുവിടുന്നത്. ഇറാനും യുഎസും തമ്മിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകും ഇതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ പറയുന്നത്.
ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസിന്റെ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ട്. കരീബിയൻ കടലിൽ നിലയുറപ്പിച്ചിരുന്ന ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിലേക്ക് യാത്ര തുടങ്ങിയെന്നാണ് വിവരം.
ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പരസ്യമായി പ്രതികരിച്ചിരുന്നു. 'അതാണ് സംഭവിക്കാവുന്നതിൽവച്ച് ഏറ്റവും നല്ല കാര്യമെന്നാണ് തോന്നുന്നത്' എന്നാണ് നോർത്ത് കരോലീനയിലെ ഫോർട്ട് ബ്രാഗിലെ സേനാപരിപാടിയിൽ പങ്കെടുക്കവേ ട്രംപ് പറഞ്ഞത്. നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ആക്രമിച്ചാൽ യുഎസിന് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ നിയന്ത്രിക്കണമെന്നടക്കം യു എസ് ആവശ്യപ്പെടുന്നുണ്ട്. ഉപരോധങ്ങൾ നീക്കുമെങ്കിൽ ആണവ പദ്ധതിയെ പരിമിതപ്പെടുത്താനുള്ള കരാറിന് ഇറാൻ തയ്യാറാണ്. എന്നാൽ ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കില്ലെന്നും മിസൈൽ ശേഷി അടക്കം രാജ്യത്തിന്റെ പ്രതിരോധ വിഷയങ്ങളിൽ ആരും ഇടപെടേണ്ട എന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |