
കൊച്ചി: സർക്കാർ നടത്തുന്ന നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമാണെന്നും ധനകാര്യ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സർവേക്കായി ബഡ്‌ജറ്റിൽ വകയിരുത്തലില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സർക്കാർ നവകേരള സർവേ നടത്തുന്നതിനെതിരെ കെ.എസ്.യു ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
പൊതുഖജനാവിൽ നിന്ന് 20 കോടി രൂപ ചെലവിട്ട് പാർട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കമുള്ളവർ ഫയൽ ചെയ്ത ഹർജിയിലെ ആരോപണം. ഹർജിയിൽ വാദം കേട്ടതിനുശേഷമാണ് കോടതി നടപടി. കെ.എസ്.യു നൽകിയ ഹർജികളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കക്ഷിചേർക്കാൻ കോടതി നിർദേശിച്ചിരുന്നു.
'നവകേരള സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം' സർവേ അല്ലെന്നും ക്ഷേമവികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നുള്ള വിവരശേഖരണം മാത്രമാണെന്നും വിശദീകരിച്ച് സർക്കാർ നേരത്തെ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുള്ള പദ്ധതിയെന്ന നിലയ്ക്കാണ് നവകേരള സർവേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തിലെ 80 ലക്ഷം വീടുകളിൽ സർവേക്കായി ആളെത്തുമെന്നായിരുന്നു സിപിഎം വ്യക്തമാക്കിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർവേ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മാർച്ച് 31വരെ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി നിർദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |