
തിരുവനന്തപുരം: പത്ത് വർഷങ്ങൾ കേവലം ഭരണകാലമല്ലെന്നും നവകേരള സൃഷ്ടിയ്ക്ക് ഉറച്ച അടിത്തറയിട്ട കാലഘട്ടമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് കേരള പഠന കോൺഗ്രസ് എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാലയളവിൽ വികസന സ്‌പർമേൽക്കാത്ത ഒരു പ്രദേശവും കേരളത്തിലില്ല. വികസനത്തിന്റെ സ്വാദ് അറിയാത്ത കുടുംബങ്ങളില്ല. ഒരുമണ്ഡലത്തെയും മാറ്റി നിറുത്തിയിട്ടില്ല. അഴിമതി കുറഞ്ഞ സംസ്ഥാനമായി. സർക്കാർ ഒരു വർഗീതയെയും സംരക്ഷിക്കുന്നില്ല. രാജ്യത്തെ ഏറ്റവും കരുത്തുറ്റ വർഗീയ സംഘടയാണെന്ന് അഹങ്കരിക്കുന്ന ചിലർ കേരളത്തിലുണ്ട്. അവർക്ക് പോലും പഴയത് പോലെ തലപൊക്കാനാകുന്നില്ല. കഴിഞ്ഞ പത്തുവർഷമായി സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമാണിത്. കുഞ്ഞുങ്ങൾ സ്വപ്നം കാണുന്ന തരത്തിലേക്ക് കേരളത്തിനെ മാറ്റണം. കൊച്ചുകേരളമെന്ന അപഹർഷതാ ബോധമല്ല മഹത്തായ കേരളമെന്ന ആത്മവിശ്വാസമാണ് വേണ്ടത്. ആരുടെയും കനിവിന് കാത്തുനിൽക്കാതെ സ്വന്തം കരുത്തിൽ മുന്നേറാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.ആർ.മീര,മന്ത്രിമാരായ വി.ശിവൻകുട്ടി,പി.രാജീവ്,വി.എൻ.വാസവൻ,സജി ചെറിയാൻ,പി.എ.മുഹമ്മദ് റിയാസ്,കെ.എൻ.ബാലഗോപാൽ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവൻ,ടി.എം.തോമസ് ഐസക്,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രിക്കു മുന്നിൽ
വീണ്ടും മൈക്ക് പണിമുടക്കി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും തമ്മിലുള്ള പ്രശ്നം ഇനിയും അവസാനിച്ചിട്ടില്ല. ഇന്നലെ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിലും മൈക്ക് പണികൊടുത്തു. അതിനെ തമാശയായി പറഞ്ഞ് മുഖ്യമന്ത്രി വേദിയിലും സദസിലും ചിരിപടർത്തി. ഇന്നലെ എ.കെ.ജി ഹാളിലായിരുന്നു സംഭവം. ഭാവികേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നു. നീണ്ട ബീപ് ശബ്ദത്തോടെ മൈക്ക് നിശ്ചലമായി. എന്തെങ്കിലുമൊരു പ്രശ്നം ഞാൻ മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ ഉണ്ടാകണമല്ലോ... മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ചിരിപടർത്തി. നേരത്തെ ഇത്തരം സാഹചര്യങ്ങളിൽ രോഷാകുലനായിരുന്ന മുഖ്യമന്ത്രി അടുത്തിടെ അതു തമാശയായി കാണാൻ തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |