SignIn
Kerala Kaumudi Online
Monday, 23 February 2026 11.10 AM IST

കില്ലർ ടില്ലി !

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: കടലിൽ ഗ്രേറ്റ് വൈറ്റ് ഷാർകുകളെ പോലും തങ്ങളുടെ മൂർച്ചയേറിയ പല്ലുകൊണ്ട് വേട്ടയാടുന്നവയാണ് ഓർക്കകൾ അഥവാ കൊലയാളിത്തിമിംഗിലങ്ങൾ ( Killer Whales ). സമുദ്രത്തിലെ ഇരപിടിയൻമാരിൽ അത്യന്തം ആക്രമണകാരികളായ കൊലയാളിത്തിമിംഗിലകളുടെ പേരിൽ ' തിമിംഗിലം ' എന്നുണ്ടെങ്കിലും ശരിക്കും ഡോൾഫിന്റെ കുടുംബത്തിൽപ്പെട്ടവയാണ് ഇക്കൂട്ടർ. പ്രദർശനങ്ങളുടെ ഭാഗമായി 53 ഓളം കൊലയാളിത്തിമിംഗിലങ്ങൾ ലോകത്തെ വിവിധ പാർക്കുകളിലും മറ്റും ഉണ്ടെന്നാണ് കണക്ക്.

ഇത്തരത്തിൽ അമേരിക്കയിലെ ഓർലാൻഡോയിലെ സീവേൾഡ് തീംപാർക്കിൽ ജീവിച്ചിരുന്ന കൊലയാളിത്തിമിംഗിലമാണ് ടില്ലി. സീവേൾഡിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കില്ലർ വെയ്‌ൽ ഷോ. ട്രെയിനർമാർക്കൊപ്പം അഭ്യാസപ്രകടനങ്ങൾ കാട്ടുന്ന കൊലയാളിത്തിമിംഗിലങ്ങൾ കാണികൾക്ക് അത്ഭുതമായിരുന്നു. എന്നാൽ, ഈ ഷോകളെ പറ്റിയോർക്കുമ്പോൾ ഇന്നും ഏവരുടെയും മനസിൽ ഭയം നിറയ്ക്കുന്ന ഒരു ' കൊലയാളി"യാണ് ടില്ലി.!

 ആരാണ് ടില്ലി ?

1983ൽ ഐസ്‌ലൻഡിൽ നിന്നാണ് ടില്ലി എന്നറിയപ്പെടുന്ന ടിലിക്കത്തെ പിടികൂടിയത്. കാനഡയിലെ സീലാൻഡ് ഒഫ് ദ പസഫിക് അക്വാറിയത്തിലായിരുന്ന ടില്ലി 1992ലാണ് ഓർലാൻഡോയിലെ സീവേൾഡിന്റെ ഭാഗമാകുന്നത്. ഡാനിയേൽ ഡ്യൂക്ക്സ്, ട്രെയിനർമാരായ കെൽറ്റീ ബയേൺ, ഡോൺ ബ്രോൻചോ എന്നിങ്ങനെ മൂന്ന് പേരെയാണ് ടില്ലി വകവരുത്തിയത്. മനുഷ്യന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ലോകത്തെ ഏറ്റവും നീളം കൂടിയ കൊലയാളിത്തിമിംഗിലമായിരുന്നു ടില്ലി.

1991ലാണ് സീലാൻഡ് ഒഫ് ദ പസഫികിൽ വച്ച് 21 കാരിയായ കെൽറ്റിയെ ടില്ലി കൊന്നത്. ടില്ലിയുടെ കുളത്തിലേക്ക് കെൽറ്റി കാൽവഴുതി വീഴുകയായിരുന്നു. കെൽറ്റിയുടെ മരണത്തിന് പിന്നാലെ സീലാൻഡ് പൂട്ടിയതോടെയാണ് ടില്ലിയെ സീവേൾഡിൽ എത്തിച്ചത്. 1999ലാണ് ഡാനിയേൽ ഡ്യൂക്ക്സിന്റെ മരണം. ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് പാർക്കിനുള്ളിൽ കടക്കുകയായിരുന്നു.

 വീണ്ടും!

2010 ഫെബ്രുവരി 24നാണ് സീവേൾഡിലെ പരിശീലകയായിരുന്ന ഡോൺ ബ്രോൻചോ എന്ന 40കാരി കൊല്ലപ്പെട്ടത്. വളരെ പരിചയസമ്പന്നയായിരുന്നു ഡോൺ. 5.4 ടൺ ഭാരം വരുന്ന ടില്ലിയ്ക്ക് 22 അടി നീളമുണ്ടായിരുന്നു. പരിപാടിയ്ക്കിടെ ടില്ലിയുടെ ടാങ്കിന്റെ കോൺക്രീറ്റ് അരികിൽ നിൽക്കുകയായിരുന്ന ഡോണിനെ കാണികളുടെ മുന്നിൽവച്ച് ടില്ലി വളരെ അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് വലിച്ചെടുത്ത് താഴേക്ക് മറയുകയായിരുന്നു.

ഡോൺ മരിച്ച് 20 മിനിറ്റുകൾക്ക് ശേഷമാണ് കുളത്തിൽ നിന്ന് മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചത്. അതുവരെ ഡോണിന്റെ മൃതദേഹം കടിച്ചുകൊണ്ട് ടില്ലി കുളത്തിൽ നീന്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

ഈ ടാങ്കിന് താഴെ ഓർക്ക ഷോ കണ്ടുകൊണ്ട് ആളുകൾക്ക് ആഹാരം കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണശാലയായിരുന്നു. ഇവിടുത്തെ ഗ്ലാസുകൾ വഴി മുകളിൽ ടാങ്കിൽ ഓർക്കകൾക്കൊപ്പം സഞ്ചരിക്കുന്ന ട്രെയിനർമാരെ ആളുകൾക്ക് കാണാം. ഡോണിനെയും കൊണ്ട് ടില്ലി വെള്ളത്തിനടിയിലേക്ക് മുങ്ങിയത് ഇവിടെയുണ്ടായിരുന്ന സന്ദർശകർ കണ്ടിരുന്നു. 16 വർഷം ടില്ലിയെ പരിശീലിപ്പിച്ചിരുന്നതാണ് ഡോൺ. എന്തുകൊണ്ടാണ് ടില്ലി ഡോണിനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. ടില്ലിയേയും ഡോണിനെയും ആസ്പദമാക്കി ഏതാനും ഡോക്യുമെന്ററികൾ പുറത്തിറങ്ങിയിരുന്നു.

 ഒടുവിൽ !

പിന്നീട് 2011 മാർച്ചോടെ ടില്ലിയെ ഷോകളിലേക്ക് മടക്കിക്കൊണ്ടുവന്നെങ്കിലും ട്രെയിനർമാരെ ടില്ലിയ്ക്ക് സമീപത്തേക്ക് അയച്ചിരുന്നില്ല. ബാക്ടീരിയൽ ന്യുമോണിയ ബാധയെ തുടർന്ന് അവശനായ ടില്ലി 2017 ജനുവരി 6ന് 35ാം വയസിൽ വിടപറഞ്ഞു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.