
തിരുവനന്തപുരം:വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപ വരെ സ്വന്തം നിലയിൽ വായ്പയെടുക്കാൻ കിൻഫ്രയ്ക്ക് സർക്കാർ അനുമതി നൽകിയതായി മന്ത്രി പി.രാജീവ് പറഞ്ഞു.ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങളാണ് ഭൂമി ഏറ്റെടുക്കലിന് ഉപയോഗിച്ചിരുന്നത്.വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു. കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാരാളം പേർ വ്യവസായനിക്ഷേപ വാഗ്ദാനവുമായി എത്തുന്നുണ്ട്.ഭൂമിയുടെ ലഭ്യത പലയിടത്തും പ്രശ്നമാണ്. നിരവധി കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്.ഇത്തരം സ്ഥലങ്ങൾ കൈമാറിയാൽ അവയെല്ലാം കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും.കിൻഫ്രയിൽനിന്ന് ഭൂമി ഏറ്റെടുത്തശേഷം വെറുതേ ഇട്ടിരിക്കുന്ന ഭൂമിയിൽ സംരംഭങ്ങൾ ആരംഭിച്ചില്ലെങ്കിൽ സർക്കാരിന് ചില തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചു. കഴക്കൂട്ടം ഫിലിം ആൻഡ് ഐ.ടി പാർക്കിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും ചടങ്ങിൽ കൈമാറി.ചീഫ് സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ ഡോ. ജയതിലക് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |