
ആലപ്പുഴ: നിയമസഭാതിരഞ്ഞെടുപ്പിൽ വിജയസാദ്ധ്യത വിലയിരുത്താതെ ആലപ്പുഴ ജില്ലയിൽ സിറ്റിംഗ് എം.എൽ. എ എന്ന പരിഗണന മാത്രം നൽകി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ മുൻ മന്ത്രി ജി.സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും അതൃപ്തിയെന്ന് സൂചന.
. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയേറ്റിൽ നിരവധിപ്പേർ അമ്പലപ്പുഴ മണ്ഡലത്തിൽ ജി.സുധാകരനെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. ജനവികാരവും ജയസാദ്ധ്യതയും മനസ്സിലാക്കി നിലപാടെടുക്കാൻ ജില്ലാ സെക്രട്ടറി ആർ.നാസർ തയ്യാറായില്ലെക്കാണ് വിമർശനം. പാർട്ടി മാനദണ്ഡ പ്രകാരം ഒഴിവാക്കപ്പെട്ട ജി.സുധാകരന്റെ പേര് പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതായി വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, യോഗത്തിലെ അഭിപ്രായങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് അയ്ക്കാനാണ് അദ്ദേഹം നിർദേശിച്ചതെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സ്വന്തം പേര് രണ്ട് സീറ്റുകളിലേക്ക് നിർദ്ദേശിക്കുന്ന ജില്ലാ സെക്രട്ടറിയുടെ നിലപാട് അപക്വമാണെന്ന വികാരവും ശക്തമാണ്. സ്ഥാനാർത്ഥി നിർണയത്തിൽ വ്യാപകമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും നേതൃത്വം പരിശോധിച്ചില്ലെങ്കിൽ ജില്ല ഇടതുമുന്നണിക്ക് നഷ്ടമാകുമെന്നുമുള്ള സൂചനകളാണ് സുധാകരൻ പക്ഷം നൽകുന്നത്. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയാറാണെന്നും ഏത് സീറ്റിൽ നിന്നാലും വിജയം ഉറപ്പാണെന്നും ജി.സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയോടും മറ്റും പങ്കുവച്ചിരുന്നു. അവസാനതവണ അമ്പതിനായിരം വോട്ടിനാണ് ജി.സുധാകരൻ അമ്പലപ്പുഴയിൽ വിജയിച്ചത്. പതിനഞ്ച് വർഷം തുടർച്ചയായ വിജയം. 2006ന് ശേഷം അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് വിജയിച്ചിട്ടില്ല. പോരാളികളായ കമ്മ്യൂണിസ്റ്റുകൾക്ക് പ്രായപരിധിയില്ലെന്ന അഭിപ്രായമാണ് ജി.സുധാകരന്റേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |