
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യസൂത്രധാരനായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപ് ഉൾപ്പെടെ നാലുപേരെ വെറുതെ വിടുകയും ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേർക്ക് കുറഞ്ഞശിക്ഷ നൽകുകയും ചെയ്ത വിധിക്കെതിരെയാണ് അപ്പീൽ. വിധി വന്ന് 77-ാം ദിവസമാണ് അപ്പീൽ നൽകിയത്.
വിധി നിയമവിരുദ്ധമാണെന്നും തെളിവുകൾ കൃത്യമായി പരിശോധിക്കാതെയാണ് തീരുമാനമെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഖേനയാണ് അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി അടുത്തദിവസം പരിഗണിക്കും.
എട്ടാംപ്രതിയായിരുന്ന ദിലീപിനെതിരേ ഇന്ത്യൻ ശിക്ഷാനിയമവും ഐ.ടി ആക്ടും പ്രകാരം തെളിവുകൾ ശക്തമായിരുന്നു. ദിലീപും സുനിയും തമ്മിൽ നടത്തിയ ഗൂഢാലോചനയെ വിചാരണക്കോടതി രണ്ടായി വിഭജിച്ചു. 1 മുതൽ 6വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അതേതെളിവുകൾ നിലനിൽക്കെ ദിലീപിനുമാത്രം പ്രത്യേക പരിഗണന നൽകി ഒഴിവാക്കിയത് നീതിയുക്തമല്ല. ദിലീപിന് അതിജീവിതയോടുള്ള വ്യക്തിവൈരാഗ്യമാണ് ക്വട്ടേഷന് പിന്നിലെ പ്രധാനകാരണം.
ദിലീപിനെതിരായ ശക്തമായ തെളിവുകളെല്ലാം വിചാരണക്കോടതി സാങ്കേതികകാരണങ്ങൾ പറഞ്ഞ് തള്ളി. ക്വട്ടേഷൻ നൽകാൻ ദിലീപിന് ശക്തമായ കാരണമുണ്ടായിരുന്നുവെന്നും ഗൂഢാലോചനയിൽ കൃത്യമായ പങ്കുണ്ടെന്നും പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ട്. അതിനാൽ വിധി റദ്ദാക്കി ശിക്ഷ ഉറപ്പാക്കണമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
പരാമർശങ്ങൾ
വസ്തുതാ വിരുദ്ധം
1.വിചാരണക്കോടതി തെളിവുകൾ തെറ്റായി വ്യാഖ്യാനിച്ചത് നീതിനിർവഹണത്തിൽ വലിയവീഴ്ചയുണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ നടത്തിയ പരാമർശങ്ങൾ അനാവശ്യവും വസ്തുതാവിരുദ്ധവുമാണ്
2.അതീവജാഗ്രതയോടെ നടത്തിയ അന്വേഷണത്തെ 'കെട്ടിച്ചമച്ച തെളിവുകൾ' എന്ന് വിശേഷിപ്പിച്ചത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമർശങ്ങൾ വിധിന്യായത്തിൽനിന്ന് നീക്കംചെയ്യണം.
3.കൂട്ടബലാത്സംഗംപോലുള്ള കുറ്റകൃത്യങ്ങളിൽ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷനൽകേണ്ടതുണ്ട്. പ്രതികളുടെ പങ്ക് കൃത്യമായി വിലയിരുത്തി ശിക്ഷ വർദ്ധിപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |