
ശംഖുംമുഖം (തിരുവനന്തപുരം): ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ചതോടെ തിരുവനന്തപുരത്തു നിന്ന് ഗൾഫിലേക്കുള്ള ചരക്കു നീക്കവും മുടങ്ങി. തിരുവനന്തപുരത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് ചരക്ക് വിമാനങ്ങളുടെ സർവീസ് ഇല്ലാത്തതിനാൽ യാത്രാവിമാനങ്ങളിലാണ് കൊണ്ടുപോകുന്നത്. ഇതിലൂടെ ഗൾഫിലേക്ക് മാത്രം പ്രതിദിനം 42- 45 ടൺ നിത്യോപയോഗ സാധനങ്ങളാണ് അയയ്‌ക്കുന്നത്. ഇതിൽ 96 ശതമാനം പച്ചക്കറികളും മൂന്ന് ശതമാനം മത്സ്യവും ഒരു ശതമാനം ജനറൽ കാർഗോയുമാണ്.
എയർഇന്ത്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഗൾഫ് എയർ, കുവൈറ്റ് എയർവേസ്, ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളിലെ കാർഗോ സംവിധാനത്തിലൂടെയാണ് ഇവ അയയ്‌ക്കുന്നത്. കഴിഞ്ഞ ദിവസവും പച്ചക്കറികളും മത്സ്യവുമായി വിമാനത്താവളത്തിൽ ലോഡ് എത്തിയെങ്കിലും യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിലേക്കുള്ളവ ഇറക്കിയില്ല. മാലി, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ലോഡുകളാണ് ഇറക്കിയത്.
കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്ക് ഗൾഫിൽ വലിയ ഡിമാന്റാണ്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്.ഐ.ഇ) കീഴിലാണ് വിമാനത്താവളത്തിൽ കാർഗോ വിഭാഗം പ്രവർത്തിക്കുന്നത്. വിമാനങ്ങൾ വഴി വിദേശത്തേക്ക് പോകുന്ന അന്താരാഷ്ട്ര കൊറിയർ കാർഗോ സംവിധാനവും നിലച്ചു.
മുമ്പ് തിരുവനന്തപുരത്ത് നിന്നും വിദേശ ചരക്ക് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. എന്നാൽ കേന്ദ്രം വിദേശ ചരക്ക് വിമാന സർവീസ് പട്ടികയിൽ നിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും ഒഴിവാക്കുകയായിരുന്നു.
തിരുവനന്തപുരത്തു നിന്ന്
26 വിമാന സർവീസ് റദ്ദാക്കി
ശംഖുംമുഖം: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഗൾഫിലേക്കുള്ള 26 സർവീസുകൾ ഇന്നലെ റദ്ദാക്കി. ശനിയാഴ്ച 11 സർവീസുകൾ റദ്ദാക്കിയിരുന്നു. സർവീസുകൾ എന്ന് പുനഃരാംഭിക്കുമെന്നതിൽ കൃതൃമായ ഉറപ്പില്ല. യാത്രയ്ക്ക് ഒരുങ്ങും മുമ്പ് പുതിയ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഗൾഫ് സെക്ടറിലേക്ക് സർവീസ് നടത്തുന്ന എയർ അറേബ്യ, ഇത്തിഹാദ്, ഖത്തർ എയർവേസ്, കുവൈറ്റ് എയർവേസ്, എമിറേറ്റസ്, ഗൾഫ് എയർ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളാണ് സർവീസ് റദ്ദാക്കിയത്. സർവീസുകൾ പുനഃരാരംഭിച്ചാലും വ്യോമപാതയിൽ മാറ്റം വരുത്തേണ്ടി വരും. യാത്രയ്ക്ക് കൂടുതൽ സമയം വേണ്ടി വന്നേക്കാം. ഇറാന്റെ വ്യോമമേഖലയിലൂടെയാണ് സൗദിയിലേക്കുള്ള സർവീസുകൾ. പുതിയ സാഹചര്യത്തിൽ പ്രശ്നബാധിത പ്രദേശങ്ങൾ ഒഴിവാക്കിയായിരിക്കും പറക്കൽ. ഇതിന് വിമാനങ്ങൾക്ക് 200ലധികം മൈൽ അധികം സഞ്ചരിക്കണം.
തിരുവനന്തപുരത്ത് നിന്നും മാലി, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ കൃതൃമായി നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |