
അബുദാബി: ഏപ്രിൽ ആറിന് പുതിയ അദ്ധ്യയന വർഷം ആരംഭിച്ചെങ്കിലും യുഎഇയിലുടനീളമുള്ള ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തുടരുകയാണ്. പുത്തൻ യൂണിഫോമിട്ട് പുതിയ ബാഗുമായി സ്‌കൂളിലേക്ക് പോകേണ്ട കുട്ടികളെല്ലാം സ്‌ക്രീനിന് മുന്നിൽ ഓൺലൈൻ ക്ലാസിനായി കാത്തിരിക്കുകയാണ്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഈ വർഷം സ്‌കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് നീങ്ങിയത്.
ഓൺലൈൻ ക്ലാസായതിനാൽ സ്‌കൂൾ തുറക്കുമ്പോഴുള്ള ചെലവ് ഒഴിവായിരിക്കുകയാണെന്നാണ് ചില മാതാപിതാക്കൾ പറയുന്നത്. നേരത്തേ സ്‌കൂൾ തുറക്കുമ്പോൾ യൂണിഫോമും ബുക്കുകളും മറ്റ് സാധനങ്ങളുമെല്ലാം വാങ്ങാൻ ഏകദേശം 1,000 മുതൽ 1500 ദിർഹം (25,758 മുതൽ 3,8638 രൂപ) വരെ ചെലവഴിക്കുമായിരുന്നു. എന്നാൽ, ഇത്തവണ അത് കുറയ്‌ക്കാനായി. എന്നിരുന്നാലും കുട്ടികൾക്ക് പഠിക്കാനുള്ള ഫോൺ, ലാപ്‌ടോപ് തുടങ്ങിയവയ്‌ക്കായി മാതാപിതാക്കൾക്ക് പണം ചെലവഴിക്കേണ്ടി വരുന്നു. ഒരുപക്ഷേ, ഉടനെ സ്‌കൂൾ തുറക്കുകയാണെങ്കിൽ അത് രക്ഷിതാക്കൾക്ക് ഇരട്ടി ചെലവായി മാറും.
മാത്രമല്ല, ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് കുട്ടികളെ ഒറ്റയ്‌ക്ക് വീട്ടിലാക്കി പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ പലരും വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. അതിന് സാധിക്കാത്തവർ കുട്ടികളെ നോക്കാനായി ഒരാളെ നിയമിച്ചു. അതും ചെലവ് വർദ്ധിപ്പിക്കുന്ന കാര്യമാണ്. നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകളിലെ പഠനം എന്ന് പുനരാരംഭിക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |