
തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ അറിയിക്കും. ആചാരം സംരക്ഷിക്കണമെന്ന് ബോർഡ് യോഗം പ്രമേയം പാസാക്കി. ബോർഡിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെന്ന് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ൽ അറിയിച്ചത് അഭിഭാഷകന്റെ നിലപാടാണ്. ഇക്കാര്യത്തിൽ ബോർഡിന് ഒരാശയക്കുഴപ്പവുമില്ല. ദേവസ്വം ബോർഡ് രൂപീകരിച്ചതു തന്നെ ക്ഷേത്രങ്ങളേയും ക്ഷേത്ര ആചാരങ്ങളേയും സംരക്ഷിക്കാനാണ് . നിലവിലുള്ള ഉത്തരവിനെ സുപ്രീം കോടതിയിൽ എതിർക്കും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങൾ തുടരണം..
സുപ്രീം കോടതി നിർദ്ദേശിച്ച മാർച്ച് 14ന് മുമ്പ് ബോർഡിന്റെ നിലപാട് സത്യവാങ്മൂലമായി അറിയിക്കും.വിധി പുന:പരിശോധിക്കണോ എന്നത് ബോർഡിന്റെ പരിധിയിൽ വരുന്നതല്ല. കോടതിയുടെ വിഷയമാണ്. തുടക്കം മുതൽ ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്നും കെ.ജയകുമാർ പറഞ്ഞു.
നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് യുവതീ പ്രവേശനം പ്രമേയമായാണ് ബോർഡ് പരിഗണിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആചാര സംരക്ഷണത്തിന് ഊന്നൽ നൽകാനുമുള്ള സർക്കാർ നിലപാടും ബോർഡ് തീരുമാനത്തിന് പിന്നിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |