
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ പ്രീ-പ്രൈമറി ജീവനക്കാരുടെ ഓണറേറിയം വെട്ടിക്കുറച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിച്ച ഓണറേറിയം പൂർണ ആനുകൂല്യങ്ങളോടെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സർക്കാർ പ്രീ-പ്രൈമറികളിലായി 2,835 അദ്ധ്യാപകരും 1,941 ആയമാരുമാണുള്ളത്. സേവന ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർക്ക് യഥാക്രമം 12,000, 12,500 രൂപയും ആയമാർക്ക് 7,000, 7,500 രൂപയുമാണ് നേരത്തെ ഓണറേറിയം അനുവദിച്ചിരുന്നത്.
എന്നാൽ 2025 നവംബർ മുതൽ 1,000 രൂപ വർദ്ധിപ്പിച്ചും ഈ വർഷത്തെ ബഡ്ജറ്റിൽ വീണ്ടും 1,000 രൂപ വർദ്ധിപ്പിച്ചും സർക്കാർ ഉത്തരവായിരുന്നു. ഇതോടെ അദ്ധ്യാപകർക്ക് യഥാക്രമം 13,000 , 13,500 രൂപയായും ആയമാർക്ക് 8,000, 8,500 രൂപയായും ഓണറേറിയം ഉയർന്നിട്ടുണ്ട്. വർദ്ധിപ്പിച്ച തുക ധനകാര്യ വകുപ്പിന്റെ അനുമതിയോടെ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2026 ഫെബ്രുവരി മാസത്തെ ഓണറേറിയം വിതരണത്തിനായി 5,38,69,000 രൂപ ആവശ്യമാണെങ്കിലും , ബന്ധപ്പെട്ട ബഡ്ജറ്റ് ശീർഷകത്തിൽ മതിയായ തുക ലഭ്യമല്ലാത്തതിനാൽ അദ്ധ്യാപകർക്ക് 7,600 രൂപയും ആയമാർക്ക് 4,500 രൂപയും എന്ന നിരക്കിൽ തുക ഭാഗികമായി അനുവദിച്ചു. ബഡ്ജറ്റ് വിഹിതം ലഭ്യമാകുന്ന മുറയ്ക്ക് ഫെബ്രുവരിയിൽ കുറവ് വന്ന ബാക്കി തുക മുഴുവനായി ജീവനക്കാർക്ക് ലഭ്യമാക്കും.
പ്രീ-പ്രൈമറി വിഭാഗത്തോടുള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായാണ് ഒരേ വർഷം തന്നെ രണ്ട് തവണ വർദ്ധന നടപ്പിലാക്കിയത്. അതിനാൽ ഓണറേറിയം വെട്ടിക്കുറച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
വി.ശിവൻകുട്ടി
മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |