
3 കോടി കൂടി അനുവദിച്ചു
വിതുര: തോട്ടുമുക്ക്-മേമല-മാങ്കാല റോഡ് നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രണ്ട് മാസം മുൻപാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആരംഭിച്ചത്. മഴക്കാലത്തിന് മുൻപ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിൽ പൊടി ശല്യവുമുണ്ട്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ നിന്നും തോട്ടുമുക്ക് ജംഗ്ഷനിൽ നിന്നും മേമല-മാങ്കാല ഭാഗത്തേക്ക് പോകുന്ന റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. മഴയത്ത് റോഡ് വെള്ളത്തിൽ മുങ്ങും. പുറംപോക്ക് കൈയേറ്റം വ്യാപകമായതിനാൽ റോഡിന്റെ വീതിയും ഗണ്യമായി കുറഞ്ഞിരുന്നു. മാത്രമല്ല വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ അപകടങ്ങളും ഉണ്ടാകാറുണ്ട്.
പ്രധാന റോഡ്
സ്കൂൾ വാഹനങ്ങളടക്കം കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. മാത്രമല്ല പേപ്പാറ ഡാമിലേക്കും ധാരാളം സഞ്ചാരികൾ കടന്നുപോകുന്നതും ഇതിലൂടെയാണ്. റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗതയോഗ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ അനവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡ് തകർന്നിട്ടും നടപടികൾ സ്വീരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വാർത്ത ഫലംകണ്ടു
റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി ഒരുവർഷം മുൻപ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും ഗതാഗതയോഗ്യമാക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എം.എൽ.എ, മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകി. തുടർന്നാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ബഡ്ജറ്റിൽ 2 കോടി രൂപ വകയിരുത്തിയതും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്.
തോട്ടുമുക്ക് മാങ്കാല മേമല റോഡ് നവീകരിക്കുന്നതിനായി 3 കോടി രൂപ കൂടി അനുവദിച്ചു. രണ്ടാം ഘട്ടനിർമ്മാണപ്രവർത്തനങ്ങൾ നടത്തുവാനായാണ് തുക അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |