
ആലപ്പുഴ: സി.പി.എമ്മിന് തിരഞ്ഞെടുപ്പിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് ആലപ്പുഴയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ പാർട്ടിയുടെ പടികളിറങ്ങുമെന്ന് സൂചന. പാർട്ടിയിൽ തുടർന്നുകൊണ്ട് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 63 വർഷം നീണ്ട പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ബ്രാഞ്ച് സെക്രട്ടറി നേരിട്ടെത്തിയെങ്കിലും അംഗത്വം പുതുക്കാൻ വിസമ്മതിച്ചിരുന്നു. പാർട്ടി അനുഭാവികൾക്കിടയിൽ വൻസ്വാധീനമുള്ള സുധാകരന്റെ നിലപാട് ജില്ലയിലാകെ സി.പി.എമ്മിനെ ബാധിക്കും. സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിച്ചാൽ എൽ.ഡി.എഫ് വെള്ളം കുടിക്കും. സീറ്റ് നിഷേധിച്ച പശ്ചാത്തലത്തിലാണ് നിലപാട് കടുപ്പിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയുടെയും പേരെടുത്തു പറഞ്ഞാണ് വിമർശനം.
താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർത്ഥം വരുന്ന പ്രയോഗം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകി.
കളിയാക്കി ചിരിക്കുകയും ചെയ്തു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരിക്കൽപോലും ജില്ലാ സെക്രട്ടറി ആർ.നാസർ അന്വേഷിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷവും ഒരു പൊതുപരിപാടിയിൽപോലും പങ്കെടുക്കാൻ ജില്ലാ സെക്രട്ടറി അനുമതി നൽകിയില്ല. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം തന്റെ വീടിനടുത്താണ് നടത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും അനുഭവിച്ചവരിൽ ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് താൻ. ക്ഷണക്കത്ത് പോലും നൽകിയില്ല. തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ.സി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണെന്നും പോസ്റ്റിൽ പറയുന്നു.
നേരിട്ടുള്ള പ്രതികരണത്തിന് ജി.സുധാകരൻ തയാറായിട്ടില്ല. അടുത്ത ദിവസം പ്രതികരിക്കുമെന്ന് ഭാര്യ ജൂബിലി നവപ്രഭ പറഞ്ഞു. പ്രതികരിക്കാൻ ജില്ലാ സെക്രട്ടറി ആർ.നാസറും തയ്യാറായില്ല. സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നേരിൽ പോയി കാണുന്ന കാര്യത്തിലടക്കം സംസ്ഥാനനേതൃത്വം നൽകുന്ന നിർദ്ദേശം പാലിക്കുമെന്നും നാസർ വ്യക്തമാക്കി.
സ്വതന്ത്രനായി
മത്സരിക്കും?
അമ്പലപ്പുഴയിൽ മത്സരിച്ചാൽ അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പലതവണ ജി.സുധാകരൻ പറഞ്ഞിരുന്നു. മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ് എതിരാളിയെ നിറുത്തുമോ അതോ പിന്തുണ കൊടുക്കുമോ എന്നതിലാണ് ആകാംക്ഷ. സിറ്റിംഗ് എം.എൽ.എയായ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്.സലാമിന് അവസരം നൽകാനാണ് പാർട്ടി തീരുമാനം.
എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ.സി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല
- ജി. സുധാകരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |