
വർക്കല: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ വലുതും ചെറുതുമായ തുറമുഖങ്ങളെ സംയോജിപ്പിച്ച് സിംഗപ്പൂർ മാതൃകയിൽ തുറമുഖ നഗരം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിലൂടെ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. അതിൽ നല്ലൊരു പങ്കും തീരമേഖലയ്ക്കായി നീക്കിവയ്ക്കുമെന്നും .പുതുയുഗ യാത്രയുടെ തലസ്ഥാന ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
മിഷൻ സമുദ്രയെന്ന കോസ്റ്റൽ ഷിപ്പിംഗ് പ്രോജക്ടാണ് ഇതിനായി തയ്യാറാക്കുന്നത്. യു.ഡി.എഫ് ലക്ഷ്യം കേരളത്തിന്റെ സമഗ്ര മാറ്റമാണ്. കേരളത്തെ ഏതെല്ലാം മേഖലകളിൽ ഇടത് ഭരണം കശക്കിയെറിഞ്ഞോ, അവിടെയെല്ലാം പുനർജ്ജനിപ്പിക്കും..പിണറായി സർക്കാർ അടുത്ത മാസം സലാം ചൊല്ലി പിരിയും. ആറ് ലക്ഷം കോടിയുടെ കട ബാദ്ധ്യതയാണ് അടുത്ത സർക്കാരിന്റെ തലയിൽ കെട്ടി വച്ചിട്ടു പോകുന്നത്. രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും സർക്കാരിന്റെ ഒരിടപെടലുമില്ല. ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടാത്ത ഒരാളുമില്ല. സർക്കാർ ആശുപത്രികളിൽ മരുന്നില്ല. കാരുണ്യ, ഹൃദ്യം, ആരോഗ്യ കിരണം പദ്ധതികളെല്ലാം നിലച്ചു. ആരോഗ്യമേഖല മോർച്ചറിയിലാണ്. ഉമ്മൻചാണ്ടി സർക്കാർ ലാഭത്തിലാക്കിയ കെ.എസ്.ഇ.ബി 50,00 0 കോടിയുടെ ബാദ്ധ്യതയിലാണ്. വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികൾ തുടങ്ങി.
കണ്ണൂരിൽ ആരോഗ്യമന്ത്രി എന്തൊരഭിനയമാണ് നടത്തിയത്. മുദ്രാവാക്യം വിളി കേട്ടാൽ പിടലി ഉളുക്കുമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. സംഘപരിവാറിന്റെ പാതയിലാണ് സി.പി.എമ്മിന്റെ സഞ്ചാരം. മോദിയും പിണറായിയും അനിയൻബാവ, ചേട്ടൻബാവ കളിയാണ്. വർഗ്ഗീയവാദികളുടെ കൈകളിലേക്ക് പന്തം എറിഞ്ഞു കൊടുക്കുകയാണ് . സമഗ്രമായ ബദൽ പദ്ധതികൾ നടപ്പാക്കാനുള്ള സർവ സന്നാഹങ്ങളുമായിട്ടാണ് യു.ഡി.എഫ് അധികാരത്തിൽ വരുകയെന്നും സതീശൻ പറഞ്ഞു.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, വി.കെ.ശ്രീകണ്ഠൻ,എം.വിൻസെന്റ് എം.എൽ.എ, എം.എം.ഹസ്സൻ, വി.എസ്.ശിവകുമാർ, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ്, എം.എവാഹിദ്, കെ.മോഹൻകുമാർ, കരകുളം കൃഷ്ണപിള്ള, ഷാനിമോൾ ഉസ്മാൻ, എൻ.ശക്തൻ തുടങ്ങിയവർ പങ്കെടുത്തു. ബി.ധനപാലൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |