
സാങ്കേതിക വി.സിയായ സിസതോമസിന് ചുമതല
തിരുവനന്തപുരം: ബിരുദത്തിന് തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള സിൻഡിക്കേറ്ര് തീരുമാനം തടയാനുള്ള ഗവർണറുടെ നിർദ്ദേശം നടപ്പാക്കാത്തതിനെത്തുടർന്ന് സംസ്കൃത സർവകലാശാലയിലെ താത്കാലിക വി.സിയായ ഡോ. കെ.കെ.ഗീതാകുമാരിയെ ഗവർണർ നീക്കി. സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ:സിസ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി. സംസ്കൃത സർവകലാശാലയിൽ ബി.എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണറുടെ നിർദ്ദേശമാണ് ഗീതാകുമാരി നിഷേധിച്ചത്.
അഞ്ചു വർഷം മുമ്പുള്ള വിജ്ഞാപന പ്രകാരം തിരക്കിട്ട് അദ്ധ്യാപക നിയമനം, യൂണിവേഴ്സിറ്റിയുടെ ആറ് ഏക്കർ ഭൂമി സ്വകാര്യ ഏജൻസിക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിന് നൽകാനുള്ള നീക്കം എന്നിവ തടഞ്ഞുള്ള ഗവർണറുടെ ഉത്തരവും നടപ്പാക്കിയില്ല. ഭരണപരമായ കാര്യങ്ങളിൽ സിൻഡിക്കേറ്റിന്റെ അധികാരത്തിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്ന വി.സിയുടെ അജൻഡാക്കുറിപ്പ് അടിസ്ഥാനപ്പെടുത്തിയായിരുന്നു സിൻഡിക്കേറ്റ് തീരുമാനമെടുത്തത്.
നാലു വർഷ ബി.എഫ്.എ (മ്യൂറൽ പെയിന്റിംഗ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005ൽ പഠനം ഉപേക്ഷിച്ച എ.കലേഷ് എന്ന എസ്.എഫ്.ഐ പ്രവർത്തകന് ബി.എഫ്.എ പരീക്ഷ പാസാകാതെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയിരുന്നു. ഈ വിദ്യാർത്ഥി 2023ൽ എം.എഫ്.എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ ജയിപ്പിക്കാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. ഭരണകക്ഷിയിൽപെട്ട ചില സിൻഡിക്കേറ്റങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി വി.സി ചട്ടവിരുദ്ധ നടപടികൾ സ്വീകരിക്കുകയാണെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷ കൺട്രോളറോടും ലോക്ഭവൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വി.സി ഇത് അവഗണിച്ചു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അദ്ധ്യക്ഷയായ പ്രൊഫ. കെ.കെ. ഗീതകുമാരിക്ക് സംസ്കൃത സർവകലാശാലയിൽ താത്കാലിക വിസിയുടെ ചുമതല നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |