
മുംബയ്: ലോകകപ്പിലുടനീളം ബെഞ്ചിലിരിക്കുമെന്ന് പലരും വിധിയെഴുതിയ മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനത്തിലൂടെയാണ് വിമർശകരുടെ വായടപ്പിച്ചത്. ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 22, 24, 97, 89 എന്നിങ്ങനെ ആകെ 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ രോഹിത് ശർമയുടെ റെക്കാഡ് തിരുത്തിക്കുറിക്കാനും സഞ്ജുവിനായി. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ എന്ന വിരാട് കൊഹ്ലിയുടെ റെക്കാഡിനൊപ്പവും സഞ്ജു ഇടം പിടിച്ചു.
സൂപ്പർ-8 ലെ അവസാന പോരാട്ടത്തിന് പിന്നാലെ സെമിഫൈനലിലും മലയാളിക്കരുത്ത് ഇന്ത്യയെ വിജയതീരത്തെത്തിക്കുന്നതിൽ നിർണായകമായി. ഇപ്പോഴിതാ സഞ്ജുവിന്റെ അവിശ്വസനീയമായ കുതിപ്പിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. തുടർച്ചയായ രണ്ട് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുമായി ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിന്റെ ശൈലിയെയാണ് ശാസ്ത്രി പുകഴ്ത്തിയത്. ഐസിസി റിവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാ കളിയിലും സ്ഥിരതയോടെ തിളങ്ങണമെന്ന കാര്യം ഒടുവിൽ സഞ്ജുവിന് ബോദ്ധ്യപ്പെട്ടു. ഷോട്ട് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കുറച്ചുകൂടി ബുദ്ധി ഉപയോഗിക്കണം, ഒപ്പം തന്റെ കരുത്തിൽ വിശ്വസിച്ച് കളിക്കുകയും വേണം.സഞ്ജുവിന്റെ കയ്യിൽ ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളുമുണ്ട്. മുൻപ് ഏകാഗ്രത കുറയുന്നതായിരുന്നു പ്രശ്നം.
സഞ്ജു ടീമിലേക്ക് വന്ന കാലം മുതൽ അദ്ദേഹത്തിന്റെ കഴിവിനെ ആരും സംശയിച്ചിട്ടില്ല. ഇത്ര കാലമായിട്ടും ആ ഒരു സ്ഥിരത വരാത്തതിലായിരുന്നു എല്ലാവർക്കും വിഷമം. എന്നാൽ ഇപ്പോൾ അദ്ദേഹം മാനസികമായി പക്വത പ്രാപിച്ചു കഴിഞ്ഞു. ഏത് കളിയും ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിവുള്ള താരമാണ്. സഞ്ജു കളിക്കുന്ന ചില ഷോട്ടുകൾ കണ്ടില്ലേ? അതിൽ ഒരു ക്ലാസ്സുണ്ട്, പ്രത്യേക ടച്ചുണ്ട്, ഒപ്പം നല്ല പവറുമുണ്ട്.' രവി ശാസ്ത്രി പറഞ്ഞു.
സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് സിക്സറുകൾ അടക്കം 89 റൺസ് കൂട്ടിച്ചേർത്ത സഞ്ജുവിന്റെ പ്രകടനം അവിശ്വസനീയമാണെന്നും ശാസ്ത്രി ഓർമ്മിപ്പിച്ചു. അതേസമയം, സഞ്ജു ഫോമിലായെങ്കിലും മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് ചെറുതല്ലാത്ത ആശങ്കയാണ് നൽകുന്നത്. ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്നായി 89 റൺസ് മാത്രമാണ് താരം നേടിയത്.
ന്യൂസിലൻഡിനെതിരായ ഫൈനലിൽ ടീമിൽ മാറ്റങ്ങൾ വരുത്തരുതെന്നാണ് ശാസ്ത്രിയുടെ പക്ഷം. സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് സ്വാഭാവിക ശൈലിയിൽ കളിക്കാൻ അഭിഷേകിനോട് പറയണം. ചിലപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച കളി അഭിഷേക് ഫൈനലിൽ പുറത്തെടുത്തേക്കാമെന്നും ശാസ്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |