
ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയാണ് ഇന്ന് മിസൈൽ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും അറിയിച്ചുള്ള മുന്നറിയിപ്പ് സന്ദേശമെത്തിയത്. പുറത്തിറങ്ങരുതെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
തങ്ങൾക്ക് തുടർച്ചയായി നാല് തവണ ഫോണിലൂടെ അലർട്ട് ലഭിച്ചെന്നും അടിയന്തരസാഹചര്യത്തെ നേരിടാനുള്ള അവശ്യവസ്‌തുക്കൾ നേരത്തെ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും ദുബായ് നിവാസികൾ പറയുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ ബാഗുകളും ചിലർ തയ്യാറാക്കി വച്ചിട്ടുണ്ട്.
ഇറാനിലേക്ക് ഇസ്രായേലും യുഎസും നടത്തുന്ന സംയുക്താക്രമണങ്ങൾക്ക് പകരമായി ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ വ്യോമതാവളങ്ങളാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇതേതുടർന്ന് ഗൾഫ് മേഖലയിലൂടെയുള്ള വിമാനസർവീസുകൾ വലിയ രീതിയിൽ റദ്ദാക്കിയിരുന്നു. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് നിരവധി ഇന്ത്യൻ യാത്രക്കാർ യാത്രാപ്രതിസന്ധിയിലായി. ഗൾഫ് മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർ മാർച്ച് രണ്ട് മുതലാണ് തിരികെയെത്തി തുടങ്ങിയത്.
അതേസമയം, യുഎഇ സർക്കാർ സാഹചര്യത്തെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും തങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്‌തുതന്നിരുന്നെന്നുമാണ് മടങ്ങിയെത്തിയവർ പറയുന്നത്. തങ്ങളിവിടെ സുരക്ഷിതരാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ദുബായ് നിവാസികളും അറിയിക്കുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്നും അതിനുവേണ്ട ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് യുഎഇ സർക്കാർ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |