
മലയാളികളുടെ പ്രിയ നടനും നാടൻപാട്ട് കലാകാരനുമായ കലാഭവൻ മണി വിട പറഞ്ഞിട്ട് പത്തുവർഷം തികഞ്ഞു. ഇന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമായാണ് മലയാളികൾ നോക്കികാണുന്നത്. ഇപ്പോഴിതാ കലാഭവൻ മണിക്ക് അർഹമായ ആദരവ് ലഭിച്ചിട്ടില്ലെന്നാണ് സംവിധായകൻ വിനയൻ പറയുന്നത്. മലയാളിയെ വിസ്‌മയിപ്പിച്ച് കലാഭവൻ മണിയെ മറന്നുപോകുന്നുവെന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് വിനയൻ ഇക്കാര്യങ്ങൾ കുറിച്ചത്.
മണിയുടെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശുഭൂമിയായി കിടക്കുകയാണെന്നാണ് വിനയൻ ആരോപിക്കുന്നത്. നേരത്തേയും മണിയുടെ സ്മാരകം പൂര്‍ത്തിയാകാതെ തുടരുന്നതിനെതിരെ വിനയന്‍ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മണിയെ മറന്നുപോകുന്നതെന്നാണ് വിനായകന്‍ ചോദിക്കുന്നത്.
'കലാഭവൻ മണി ഓർമ്മയായിട്ട് പത്ത് വർഷം. മലയാളത്തിന് അഭിമാനമായ മനുഷ്യ സ്നേഹിയായ ആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവൻ മണിയെ മറന്നു പോകുന്നു. ഓർമ്മപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാൻ എഴുതുകയും സാംസ്കാരിക മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിച്ചിരിക്കുന്ന പല സാംസ്കാരിക നായകരും പരിഗണയ്കായി സർക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് നമ്മൾ കണ്ടു. പക്ഷേ മണി മരിച്ചു പോയില്ലേ. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്'- വിനയൻ പോസ്റ്റിൽ കുറിച്ചു.
2016 മാർച്ച് ആറിന് കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കലാഭവൻ മണിയുടെ വിയോഗം. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉയർന്നിരുന്നു. ഇതിൽ ചാലക്കുടി പൊലീസ് കേസെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |