
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന, മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'പാട്രിയറ്റി'ന് തിയേറ്ററുകളിൽ വിലക്ക്. നിർമ്മാണ വിഹിതത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ചിത്രത്തിനെതിരെ നടപടിയെടുത്തത്. സിനിമയുമായി കരാർ ഒപ്പിടരുതെന്ന് ഫിയോക്ക് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
സാധാരണഗതിയിൽ മലയാള സിനിമകൾക്ക് ആദ്യ ആഴ്ചയിൽ 60 ശതമാനവും രണ്ടാം ആഴ്ചയിൽ 50-55 ശതമാനവുമാണ് നിർമ്മാതാക്കൾക്ക് ലഭിക്കുന്ന വിഹിതം. എന്നാൽ 'പാട്രിയറ്റി'ന്റെ നിർമ്മാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്പനി ആദ്യ രണ്ടാഴ്ചകളിലും 60 ശതമാനം വിഹിതം വേണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ഈ പുതിയ കരാർ അംഗീകരിക്കാനാവില്ലെന്നും ഇത് തിയേറ്റർ ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമാണ് ഫിയോക്കിന്റെ നിലപാട്.
അത്യന്തം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രമാണ് 'പാട്രിയറ്റ്'. വൻതുക മുടക്കി നിർമ്മിക്കുന്ന ഇത്തരം ചിത്രങ്ങൾ ലാഭകരമാകണമെങ്കിൽ ആദ്യ ആഴ്ചകളിൽ കൂടുതൽ വിഹിതം അനിവാര്യമാണെന്നാണ് നിർമ്മാണ വിഭാഗത്തിന്റെ വാദം. എന്നാൽ സംഘടനയെന്ന നിലയിൽ ഔദ്യോഗികമായി തങ്ങൾക്ക് ഇത്തരമൊരു വിലക്കിന്റെ വിവരം ലഭിച്ചിട്ടില്ലെന്നാണ് നിർമ്മാതാക്കളുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 23-ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിട്ടിരുന്നത്. കേരളത്തിലെ സിംഗിൾ സ്‌ക്രീൻ തിയേറ്ററുകൾ ഉൾപ്പെടെ 400ഓളം സ്‌ക്രീനുകൾ ഫിയോക്കിന്റെ കീഴിലുണ്ട്. വിലക്ക് നിലനിൽക്കുകയാണെങ്കിൽ ചിത്രത്തിന്റെ പ്രദർശനം വലിയ പ്രതിസന്ധിയിലാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |