
ന്യൂഡൽഹി: ഉപഭോക്താക്കളെ പൊള്ളിച്ച് പാചകവാതക വിലയിൽ വൻവർദ്ധന. 14.2 കിലോ ഗാർഹിക പാചക വാതക സിലിണ്ടറിന് 60 രൂപയും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടി. വിലവർദ്ധന ഇന്നലെ നിലവിൽ വന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 922 രൂപയോളമായി.
രണ്ട് ബുക്കിംഗുകൾക്കിടയിലെ ഇടവേള 15ൽ നിന്ന് 21 ദിവസമായി വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്ഷാമം ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ സിലിണ്ടർ വാങ്ങിക്കൂട്ടുന്നു. ഇത് തടയാനാണ് നിയന്ത്രണം.
ബുധനാഴ്‌ച മുതൽ മെട്രോ നഗരങ്ങളിൽ അടക്കം ബുക്കിംഗ് കുത്തനെ ഉയർന്നിരുന്നു. 21 ദിവസ നിയന്ത്രണം താത്‌കാലികമെന്ന് വിതരണക്കമ്പനികൾ പറയുന്നു. എൽ.പി.ജി ഉത്പാദനം പരമാവധിയാക്കാൻ റിഫൈനറികൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
2025 ഏപ്രിലിലാണ് ഒടുവിൽ ഗാർഹിക പാചകവാതക വില വർദ്ധിച്ചത്. രാജ്യത്ത് 40 ദിവസത്തേക്കുള്ള പാചകവാതക ശേഖരമുണ്ട്. ഇന്ധന, പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് വില വർദ്ധന.
ഹോർമുസ് കടലിടുക്ക് വഴി ഇന്ധന ചരക്ക് നീക്കം തടസപ്പെട്ടത് ഇന്ത്യയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. റഷ്യ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതി വാതകവും എത്തിക്കും.
ജില്ല തിരിച്ച് പുതുക്കിയ എൽ.പി.ജി വില
ജില്ല : 14.2 കിലോ ഗാർഹിക സിലിണ്ടർ
തിരുവനന്തപുരം 922 രൂപ കൊല്ലം 922 പത്തനംതിട്ട 925 ആലപ്പുഴ 920 കോട്ടയം 920 എറണാകുളം 920 തൃശൂർ 925 പാലക്കാട് 931.5 മലപ്പുറം 921.5 കോഴിക്കോട് 921.5 കണ്ണൂർ 933 കാസർകോട് 933 വയനാട് 933
ഗാർഹിക ഉപഭോക്താക്കൾ
33.2 കോടി
ഗൾഫിൽ നിന്ന് ഇറക്കുമതി
80 - 90%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |