
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ച് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. അതിനിടെ, കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി.
കഴിഞ്ഞ മണിക്കൂറുകളിൽ ഇറാന്റെ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്കുനേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയൽരാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്.
വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടം സമീപത്ത് പതിച്ചതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ താത്കാലികമായി നിറുത്തിവച്ചിരുന്നു. പിന്നീട് ഭാഗികമായി പുനരാരംഭിച്ചു. യുഎസ് സേന തങ്ങുന്ന യുഎഇയിലെ അൽ- ദഫ്രാ എയർ ബേസിനു നേരെയും ആക്രമണമുണ്ടായി. രാജ്യത്തെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |