
തൃശൂർ: അതിർത്തികൾ പുനർനിർണയിച്ച ശേഷവും രൂപമാറ്റമില്ലാത്ത ഏക നിയമസഭാ മണ്ഡലം. 2011ൽ അതിർത്തി നിർണയം നടത്തിയപ്പോൾ ഉണ്ടായിരുന്ന ഒമ്പത് പഞ്ചായത്തുകൾ തന്നെയാണ് ചേലക്കരയിൽ ഇപ്പോഴുമുള്ളത്. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചേലക്കരയിൽ ഇക്കുറിയാര്..? 1996 മുതൽ ഏഴുതവണ തുടർച്ചയായി ഇടതുപക്ഷം ജയിച്ചു കയറിയ മണ്ഡലം. കഴിഞ്ഞ 20 വർഷക്കാലവും എൽ.ഡി.എഫിനൊപ്പമായിരുന്നു ചേലക്കര. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ ഈ കാർഷികമണ്ഡലം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. എന്നാൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 39,400 വോട്ടിന്റെ ഭൂരിപക്ഷം, 2024ലെ ഉപതിരഞ്ഞെടുപ്പിൽ 12,201 വോട്ടായി കുറഞ്ഞതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും അനുകൂലമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ വിശ്വസിക്കുന്നു. 15 ശതമാനം വോട്ട് മാത്രയിരുന്നു 2021ലും 2016ലും ബി.ജെ.പി യുടെ വോട്ടുവിഹിതം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഇത് 21.49 ശതമാനമായി വർദ്ധിച്ചത് എൻ.ഡി.എ ക്യാമ്പിലും പ്രതീക്ഷയാകുന്നു.
അങ്കത്തിനാര്..?
എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എ യു.ആർ.പ്രദീപ് തന്നെയാകും ഇറങ്ങുക. യു.ആർ.പ്രദീപ് എന്ന നാട്ടുകാരന്റെ സൗമ്യമുഖവും ഇടത് അനുകൂലാവസ്ഥയും വോട്ടാകുമെന്നാണ് ഇടതുക്യാമ്പിലെ പ്രതീക്ഷ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.വി.ദാസൻ കളത്തിലിറങ്ങാനാണ് സാദ്ധ്യത. ശിവൻ വീട്ടിക്കുന്ന്, ശ്രീലാൽ ശ്രീധർ, കെ.ബി.ശശികുമാർ, സി.സി.ശ്രീകുമാർ എന്നിവരുടെ പേരും ഉയരുന്നുണ്ട്. 2024ലെ ഉപതിരഞ്ഞെടുപ്പിൽ 33,609 വോട്ട് നേടി അഭിമാനപോരാട്ടം നടത്തിയ കെ.ബാലകൃഷ്ണൻ തന്നെ ചേലക്കര മണ്ഡലത്തിൽ വീണ്ടും ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. 2007ലെ തിരഞ്ഞെടുപ്പിൽ അഞ്ചുശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പിയെ 2016, 2021 തിരഞ്ഞെടുപ്പുകളിൽ 15 ശതമാനത്തിലേക്ക് ഉയർത്തിയത് ഷാജുമോൻ വട്ടേക്കാടാണ്. അദ്ദേഹത്തിന്റെ പേരും സജീവമായുണ്ട്.
വോട്ടുകണക്ക്
മുന്നണി - 2024 ഉപതിരഞ്ഞെടുപ്പ് - 2021 തിരഞ്ഞെടുപ്പ്
സി.പി.എം - 64,827 (41.44%) - 83,415 (54.41%)
കോൺഗ്രസ് - 52,626 (33.64%) - 44,015 (28.71%)
ബി.ജെ.പി - 33,609 (21.49%) - 24,045 (15.68%)
എൻ.കെ. സുധീർ (സ്വത.) - 3,920 (2.5%)
നോട്ട - 1,034 (0.66%) - 720 (0.47%)
ഭൂരിപക്ഷം - 12,201 (7.79%) - 39,400 (25.70%)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |