
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നമീബിയൻ ചീറ്റയായ ജ്വാലയ്‌ക്ക് വീണ്ടും കുഞ്ഞു ജനിച്ചു. മൂന്നാം പ്രസവത്തിൽ ജ്വാല, അഞ്ച് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. ഇതോടെ ഇന്ത്യയിൽ ജനിച്ച് വളരുന്ന ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി. വിദേശത്തു നിന്ന് കൊണ്ടുവന്നതടക്കം 53 ചീറ്റകളാണ് ഇന്ത്യയിൽ ആകെയുള്ളത്.
പ്രോജക്ട് ചീറ്റ പദ്ധതിക്ക് അഭിമാന നിമിഷമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ജ്വാലയുടെ മകൾ മുഖി അഞ്ച് കുഞ്ഞുങ്ങൾക്കും അതിന് ശേഷം മറ്റൊരു ദക്ഷിണാഫ്രിക്കൻ ചീറ്റപ്പുലിയായ ഗാമിനി നാല് കുഞ്ഞുങ്ങൾക്കും ജന്മം നൽകി.
രാജ്യത്ത് ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതോടെ നമീബിയയിൽ നിന്ന് മൂന്ന് ആൺ ചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയും എത്തിച്ചാണ് 2022 സെപ്തംബറിൽ പ്രൊജക്റ്റ് ചീറ്റയ്‌ക്ക് തുടക്കം കുറിച്ചത്. ഫെബ്രുവരി 28ന്,ബോട്സ്വാനയിൽ നിന്നും 6 പെൺ ചീറ്റകളെയും 3 ആൺ ചീറ്റകളെയും കുനോ നാഷണൽ പാർക്കിലെത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |