
ന്യൂഡൽഹി : ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭയിൽ ശബ്‌ദവോട്ടോടെ തള്ളി. ഓം ബിർള സഭയിലെത്തിയില്ല. ഇന്നലെയും പ്രതിപക്ഷവും ഭരണപക്ഷവും പലതവണ നേർക്കുനേർ വാക്പോര് നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു. സ്‌പീക്കർ സഭയിൽ പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്നാണ് രാഹുലിന്റെ പരാതി. സംസാരിക്കാൻ അവസരം നൽകുമ്പോൾ രാഹുൽ ജർമ്മനിയിലോ, ഇംഗ്ലണ്ടിലോ മറ്റോ ആയിരിക്കും. ശരാശരി 66 ശതമാനം ഹാജർ മാത്രമാണുള്ളത്. ലോക്‌സഭയെ അപകീർത്തിപ്പെടുത്താൻ തെറ്രിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. സഭ ഉത്സവചന്തയല്ല. പ്രമേയം ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ ബഹളത്തിനിടെ അമിത് ഷാ കൂട്ടിച്ചേർത്തു.
പാർലമെന്റ് രാജ്യത്തിന്റേത്
പാർലമെന്റ് രാജ്യത്തിന്റേതാണെന്നും ഒരു പാർട്ടിയുടേത് അല്ലെന്നും രാഹുൽ. താൻ സംസാരിക്കുമ്പോൾ നിരന്തരം മൈക്ക് ഒഫ് ചെയ്യുന്നു. ലോക്‌സഭാ പ്രതിപക്ഷനേതാവിനെ ഇത്തരത്തിൽ സംസാരിക്കാൻ അനുവദിക്കാത്തത് ചരിത്രത്തിൽ ആദ്യമാണെന്നും വ്യക്തമാക്കി. ഭരണകക്ഷിയുടെ ചീഫ് വിപ്പായാണ് സ്‌പീക്കർ പ്രവർത്തിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണം സ്‌പീക്കർ സഭാ നടപടികൾ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം പാർലമെന്റ് നടപടികളുടെ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ്. പ്രതിപക്ഷ നേതാവിനെ സംസാരിക്കുന്നതിൽ നിന്നു തടയുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |