
ശ്രീനഗർ: 'എനിക്ക് സുഖമാണ്. ദൈവം എന്നെ രക്ഷിച്ചു"- വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിന് മുമ്പ് അക്രമി അടുത്തെത്തി. അവസാന നിമിഷം, സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കീഴടക്കി. എന്നെ ഉടൻ കാറിൽ കയറ്റി സുരക്ഷിതമായി കൊണ്ടുപോയി- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് നടന്ന വിവാഹ ചടങ്ങിനിടെയാണ് ഫറൂഖ് അബ്‌ദുള്ളയ്ക്കുനേരെ ഒരാൾ വെടിയുതിർക്കാൻ ശ്രമിച്ചത്. ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഒപ്പമുണ്ടായിരുന്നു. ജമ്മു പുരാണി മണ്ടി നിവാസിയായ 63 കാരനായ കമൽ സിംഗ് ജാംവാളിനെ പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. അതേസമയം,
സംഭവം വലിയ ആശങ്കയുയർത്തുന്നുവെന്ന് അദ്ദേഹത്തിന്റെ മകനും ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പ്രതികരിച്ചു. ലോഡ് ചെയ്ത പിസ്റ്റളുമായി ഒരാൾക്ക് പോയിന്റ്ബ്ലാങ്ക് റേഞ്ചിലെത്താനായി. ഇസഡ് + സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ അടുത്തെത്താൻ പ്രതിക്ക് എങ്ങനെ കഴിഞ്ഞു എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങളുണ്ട്- പിതാവിനെ വസതിയിലെത്തി സന്ദർശിച്ച ശേഷം ഒമർ പറഞ്ഞു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ നിരവധി പ്രമുഖർ ആക്രമണത്തെ അപലപിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുക, വെടിവയ്പ് സംഭവം അന്വേഷിക്കുക എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമേന്തി നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചു.
'20 വർഷമായി കാത്തിരുന്നു"
പ്രതി കമൽ സിംഗിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തിരുന്നു. വർഷങ്ങളായി ഫറൂഖ് അബ്ദുള്ളയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ പക്കൽ ലൈസൻസ് തോക്കുണ്ട്.
'20 വർഷമായി ഫറൂഖ് അബ്ദുള്ളയെ കൊല്ലാൻ ആഗ്രഹിക്കുന്നു". ഇത് വ്യക്തിപരമാണ്. തോക്ക് എന്റെ സ്വന്തമാണ്. ഇന്ന് എനിക്ക് അതിനുള്ള അവസരം ലഭിച്ചു. പക്ഷേ അയാൾ രക്ഷപ്പെട്ടു" എന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ചില കടമുറികളിൽനിന്ന് ലഭിക്കുന്ന വാടക ഉപയോഗിച്ചാണ് ഇയാൾ ജീവിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |