
പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തിട്ടെന്ന് പരാതി. റേഷൻ കാർഡിന്റെ അവകാശികളായ ശ്രീജിത്ത്, ശ്യാംജിത്ത്, സംജിത്ത് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകളെന്ന് സൂചിപ്പിച്ചാണ് കാർഡിൽ പേര് ചേർത്തിരിക്കുന്നത്. എന്നാൽ, കാർഡുടമയ്‌ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്.
എസ്ഐആർ വേരിഫിക്കേഷന്റെ സമയത്ത് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് റേഷൻകാർഡിൽ വ്യാജമായി പേരുചേർത്തകാര്യം പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശ്രീനാദേവിയുമായി യാതൊരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്ന് പരാതിക്കാർ പറയുന്നു. നിലവിൽ ഈ വിലാസത്തിൽ താമസക്കാരില്ല. ഇതോടെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻകാർഡ് തന്നെ സിവിൽ സപ്ലൈസ് ഓഫീസർ റദ്ദാക്കി.
അതേസമയം, റേഷൻ കാർഡിൽ പറയുന്ന വീട്ടിൽ താൻ ഏറെ നാൾ താമസിച്ചിട്ടുണ്ടെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പറയുന്നത്. പരാതിക്കാരുമായി തനിക്ക് ബന്ധമുണ്ടെന്നും അവർ അവകാശപ്പെടുന്നു. പരാതി രാഷ്‌ട്രീയ പകപോക്കലാണെന്നും ശ്രീനാദേവി ആരോപിക്കുന്നു. കഴിഞ്ഞ വർഷമാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോൺഗ്രസിലേക്കെത്തിയത്. സിപിഐയിലായിരുന്നപ്പോൾ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത് ഇതേ വിലാസം ഉപയോഗിച്ചായിരുന്നെന്നും അന്നില്ലാത്ത പ്രശ്‌നം ഇന്നുണ്ടാക്കുന്നത് കരുതിക്കൂട്ടിയാണെന്നും അവർ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |