
ഇന്ധന പ്രതിസന്ധി കൂടുതൽ മേഖലകളിലേക്ക്
ക്രൂഡോയിൽ വില 100 ഡോളറിന് മുകളിൽ
കൊച്ചി: അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിപണിയിൽ അധിക എണ്ണ ലഭ്യമാക്കിയിട്ടും ക്രൂഡോയിൽ വില താഴുന്നില്ല. രാജ്യാന്തര വിപണിയിൽ ഇന്നലെ ക്രൂഡോയിൽ വില ബാരലിന് വീണ്ടും 100 ഡോളർ കവിഞ്ഞു. ഇതോടെ ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം ശക്തമായി. ഇന്ധനം, സൾഫ്യൂരിക് ആസിഡ്, കെമിക്കലുകൾ, അസംസ്‌കൃത ഉത്പന്നങ്ങൾ തുടങ്ങിയ വിവിധ സാധനങ്ങളുടെ ലഭ്യത കുറയുന്നതും വില കുതിച്ചുയരുന്നതുമാണ് ലോകമെമ്പാടും പുതിയ വെല്ലുവിളി.
പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം വാരം പിന്നിടുമ്പോൾ ഇന്ധന ലഭ്യതയും ചരക്കുനീക്കവും അവതാത്തത്തിലാകുന്നതാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലകളെ ആശങ്കയിലാക്കുന്നത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് വിവിധ രാജ്യങ്ങൾക്ക് യു.എസ് ഇളവ് നൽകിയിട്ടും ജി7 രാജ്യങ്ങൾ അധിക ക്രൂഡ് വിപണിയിലെത്തിച്ചതും വില നിയന്ത്രിക്കാനാകുന്നില്ല. ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം നടക്കുന്ന ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസമാണ് എണ്ണ വിപണിയിൽ ഇറാൻ സൃഷ്‌ടിച്ചത്.
യുദ്ധത്തിന് മുൻപ് ബ്രെന്റ് ക്രൂഡ് വില(ബാരലിന്)
65 ഡോളർ
നിലവിൽ ബ്രെന്റ് ക്രൂഡ് വില
101 ഡോളർ
ക്രൂഡോയിലിന്റെ ഉപോത്പന്നങ്ങൾ
പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, പാചക വാതകം, പ്ളാസ്‌റ്റിക്, കൃത്രിമ റബർ, പോളിയസ്‌റ്റർ, നൈലോൺ, പെട്രോകെമിക്കലുകൾ, ഡിറ്റർജന്റുകൾ, വളം, ലൂബ്രിക്കന്റുകൾ, സൽഫ്യൂരിക് ആസിഡ്, പെയിന്റ്, ടെക്‌സ്റ്റൈയിൽ
വ്യവസായ ഉത്പാദനത്തെ ബാധിക്കും
ഇന്ധനം, സൽഫ്യൂരിക് ആസിഡ് ഉൽപ്പടെയുള്ള അസംസ്കൃത സാധനങ്ങൾ എല്ലാം ക്രൂഡോയിൽ അധിഷ്‌ഠിതമായതിനാൽ പശ്ചിമേഷ്യയിലെ യുദ്ധം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിച്ചേക്കും. പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയ്ക്കുപരി കൃഷി, വ്യാവസായിക ഉത്പാദനം, ഹൗസിംഗ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളെയും വരും ദിവസങ്ങളിൽ ഇന്ധന പ്രതിസന്ധി ബാധിച്ചേക്കും. യുദ്ധം നീണ്ടാൽ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ മുതൽ വൻകിട വ്യവസായ സ്ഥാപനങ്ങളിൽ വരെ ലക്ഷക്കണക്കിന് താെഴിലുകൾ നഷ്‌ടമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |