
കൊച്ചി: പാചകവാതക പ്രതിസന്ധിക്ക് പരിഹരിക്കുന്നതിന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. പ്രശ്‌നം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം മുഖ്യമന്ത്രിയുമായി സംഘടന ഭാരവാഹികൾ ചർച്ച നടത്തും.
എല്ലാ ജില്ലകളിലും പകുതിയിലധികം ഹോട്ടലുകൾ അടച്ചു. വിറക് അടുപ്പുകളിലേക്ക് മാറിയ ഹോട്ടലുകൾ മെനു ചുരുക്കി. ഒന്നോ രണ്ടോ വിഭവങ്ങൾ മാത്രം പാചകം ചെയ്ത് പിടിച്ചുനിൽക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ഗ്യാസ് ഏജൻസികളെ ആശ്രയിച്ചെങ്കിലും ഇവർ വൻതോതിൽ വില വർദ്ധിപ്പിച്ചതും തിരിച്ചടിയായി.
പല ഹോട്ടലുകളിലും പ്രഭാതഭക്ഷണം രണ്ട് വിഭവങ്ങളാക്കി. ഉൗണ് ഒഴിവാക്കി ബിരിയാണി മാത്രമാക്കിയും രാത്രിഭക്ഷണം പൂർണമായും ഒഴിവാക്കിയുമാണ് മുന്നോട്ടുപോകുന്നത്. ചിലയിടങ്ങളിൽ ഉച്ചയൂണ് മാത്രമാക്കിയ ഹോട്ടലുകളും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
• സമരം വേണമെന്ന് ആവശ്യം
ഹോട്ടൽ മേഖലയിലെ പ്രതിസന്ധി മനസിലാക്കിട്ടും സർക്കാർ കാര്യമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേധം വേണമെന്നും ഹോട്ടൽ നടത്തിപ്പുകാരുടെയും ജീവനക്കാരുടെയുമിടയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. സമരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. നാല് കപ്പലുകളിലായി പാചകവാതകം എത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
കഴിവതും ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടച്ചിടാതെ നോക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു. മെനു പരമാവധി കുറച്ച് ഹോട്ടലുകൾ പ്രവർത്തിപ്പിക്കണം. വിറകിനും അറക്കപ്പൊടിക്കും വില വർദ്ധിച്ചതും തിരിച്ചടിയായി.
ജി. ജയപാൽ, പ്രസിഡന്റ്
കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |