
തിരുവനന്തപുരം: പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ 490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിച്ച് കുടുംബശ്രീയുടെ 'കേരള ചിക്കൻ' പദ്ധതി. സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10ശതമാനം കേരള ചിക്കന് സ്വന്തം. സാധാരണക്കാരായ ആയിരക്കണക്കിന് വനിതകൾക്ക് സുസ്ഥിര വരുമാനവും ഗുണമേന്മയുള്ള ഇറച്ചി മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് 2016ലായിരുന്നു പദ്ധതിത്തുടക്കം.
കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടത്തിപ്പ്. നിലവിൽ 13 ജില്ലകളിലായി 160ഓളം ഔട്ട്ലെറ്റുകളും 521 ബ്രോയിലർ ഫാമുകളുമുണ്ട്. കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഗുണഭോക്താക്കൾക്ക് എത്തിച്ചു നൽകുകയും 37- 45 ദിവസത്തിനുള്ളിൽ അവയെ തിരികെ എടുക്കുകയും ചെയ്യുന്നു. കിലോയ്ക്ക് 13 രൂപവരെ വളർത്തുകൂലിയായി കർഷകർക്ക് നൽകുന്നു. മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭ്യമാക്കുന്നു. സോസേജ് പോലുള്ള പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും ലക്ഷ്യമിടുന്നു.
മിനി പ്ളാന്റുകൾ തുറക്കും
തിരുവനന്തപുരം കഠിനംകുളത്തെ പ്രോസസിംഗ് പ്ലാന്റിൽ നിന്ന് ചിൽഡ്, ഫ്രോസൺ മീറ്റുകൾ വിതരണം ചെയ്യുന്നു. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, സെൻട്രൽ ജയിൽ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിതരണം നടത്തുന്നു. തിരുവനന്തപുരം ആനയറ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് പ്രതിദിനം 500-600 വരെ കോഴികളെ പ്രോസസ് ചെയ്യാവുന്ന മിനി പ്ലാന്റുകൾ സ്ഥാപിക്കാനും ആലോചിക്കുന്നു.
കൂടുതൽ ഇടങ്ങളിലേക്ക്
1.തിരുവനന്തപുരം പേട്ടയിലെ ഔട്ട്ലെറ്റിന് സമാനമായി മറ്റ് ജില്ലകളിലേക്കും ചിൽഡ്/ഫ്രോസൺ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കും
2.കുടുംബശ്രീ അംഗങ്ങളുടെ അപേക്ഷകൾ പരിഗണിച്ച് വിതരണ സാദ്ധ്യതയുള്ള എല്ലാ ജില്ലകളിലും പുതിയ യൂണിറ്റുകൾ ആരംഭിക്കും
''ഗുണമേന്മയുള്ള ചിക്കൻ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം സാധാരണക്കാരായ സ്ത്രീകളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കുന്നു
-അഗിൻ,
മാർക്കറ്റിംഗ് മാനേജർ,
കേരള ചിക്കൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |